ഗ്രേറ്റ ‘ടൈം പഴ്സൻ ഓഫ് ദി ഇയർ’
Mail This Article
ന്യൂയോർക്ക് ∙ ടൈം പഴ്സൻ ഓഫ് ദി ഇയർ ആയി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനെ തിരഞ്ഞെടുത്തു. ഈ ബഹുമതിയുടെ 92 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഈ സ്വീഡൻകാരി പെൺകുട്ടിയാണ് 2019ൽ വാർത്തയിൽ തിളങ്ങിയ താരം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി, ഹോങ്കോങ് പ്രതിഷേധക്കാർ, ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികൾക്കു വഴി തുറന്ന അജ്ഞാതനായ സിഐഎ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അവസാന പട്ടികയിൽ ഉണ്ടായിരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പാർലമെന്റിനു പുറത്തു ഗ്രേറ്റ തുടങ്ങിവച്ച പ്രതിഷേധം രണ്ടു വർഷം കൊണ്ടു ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു കുട്ടികളും യുവാക്കളും ഏറ്റെടുത്തു. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കളെ രൂക്ഷമായി വിമർശിച്ച ഗ്രേറ്റയ്ക്ക് ഹോളിവുഡ് സൂപ്പർ താരങ്ങളടക്കം ആരാധകരായുണ്ട്. ‘നാളെ എന്നൊന്നില്ല എന്ന മട്ടിൽ ജീവിക്കാനാവില്ല. നാളെ എന്നതു യാഥാർഥ്യമാണ്,’ ഗ്രേറ്റ ടൈമിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
English summary: Greta TIME person of the year