ഒടുവിൽ ഹാഫിസ് സയീദിനു കുറ്റപത്രം
Mail This Article
ലഹോർ ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനു (69) മേൽ പാക്ക് ഭീകരവിരുദ്ധ കോടതി, ഭീകരപ്രവർത്തനത്തിനു സാമ്പത്തികസഹായം ചെയ്തുവെന്ന കുറ്റം ചാർത്തി. സയീദിനു പുറമേ മുഖ്യ സഹായികളായ ഹാഫിസ് അബ്ദുൽ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫർ ഇക്ബാൽ എന്നിവരുടെ പേരിലും ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ട ഇതേ കുറ്റം ചുമത്തി.
ഭീകരർക്കെതിരായി നടപടിയെടുക്കാൻ രാജ്യാന്തര സമ്മർദം അതിശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഭീകരർക്കു സഹായം നൽകുന്നതടക്കം 27 കാര്യങ്ങളിൽ ഫെബ്രുവരിക്കകം നടപടിയെടുത്തില്ലെങ്കിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഒക്ടോബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ തന്നെ ‘ഗ്രേ ലിസ്റ്റി’ലാണ് പാക്കിസ്ഥാൻ.