ADVERTISEMENT

ബഗ്ദാദ് / വാഷിങ്ടൻ ∙ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തി. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾക്കു നേരെ ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4 മണിയോടെയാണ് ആക്രമണമുണ്ടായത്.

80 ‘യുഎസ് ഭീകരരെ’ വധിച്ചുവെന്ന് ഇറാൻ ടെലിവിഷൻ അവകാശപ്പെട്ടു. എന്നാൽ, ഒരാൾ പോലും മരിച്ചില്ലെന്നും  നിസ്സാര നാശനഷ്ടമേ ഉണ്ടായുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. യുഎസ് സൈന്യം സ്വീകരിച്ച മുൻകരുതലുകൾ ഫലിച്ചു. യുഎസിന്റെയോ ഇറാഖിന്റെയോ ഒരു പൗരനു പോലും പരുക്കു പോലുമില്ല – ട്രംപ് വ്യക്തമാക്കി. 

ഇറാഖിലുള്ള തങ്ങളുടെ സൈനികരിലാർക്കും പരുക്കേറ്റിട്ടില്ലെന്ന് ജർമനി, ഡെന്മാർക്ക്, നോർവേ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. 2 താവളങ്ങളിലേക്കുമായി 15 ബാലിസ്റ്റിക്  മിസൈലുകളാണ് തൊടുത്തതെന്ന് ഇറാ‍ന്റെ ഔദ്യോഗിക ടിവി ചാനൽ അറിയിച്ചു. എന്നാൽ, 22 മിസൈലുകൾ പ്രയോഗിച്ചെന്നാണ് ഇറാഖ് പറയുന്നത്.

ആക്രമണം അമേരിക്കയ്ക്കു നൽകിയ മുഖമടച്ചുള്ള അടിയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.  സുലൈമാനിയെ വെള്ളിയാഴ്ച വധിച്ച അതേ സമയത്തു തന്നെയായിരുന്നു പ്രത്യാക്രമണം. അദ്ദേഹത്തിന്റെ കബറടക്ക ചടങ്ങുകൾ അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ‘ഓപ്പറേഷൻ രക്തസാക്ഷി സുലൈമാനി’ എന്നായിരുന്നു പദ്ധതിക്കു നൽകിയ പേര്. 

പുതിയ ആണവക്കരാർ ആകാം: ട്രംപ് 

താൻ യുഎസ് പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ ട്രംപ്, ഇറാനുമായി ലോകരാജ്യങ്ങൾക്കു പുതിയ ആണവക്കരാർ ആലോചിക്കാമെന്ന് വ്യക്തമാക്കി. ഇറാൻ ആണവക്കരാറിൽനിന്ന് 2018 മേയിൽ യുഎസ് ഏകപക്ഷീയമായി പിന്മാറിയതാണ് യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാക്കിയത്. ട്രംപിന്റെ  നിലപാടുമാറ്റം മേഖലയിൽ സംഘർഷത്തിന് അയവുവരുത്തുമെന്നാണു പ്രതീക്ഷ. 

English summary: Iran attacks US air base

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com