കാർലോസ് ഘോന് ലബനനിൽ യാത്രാവിലക്ക്
Mail This Article
ബെയ്റൂട്ട് ∙ സാമ്പത്തിക ക്രമക്കേടുകൾക്ക് ജപ്പാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ലബനനിലേക്കു രക്ഷപ്പെട്ട നിസാൻ മോട്ടർ കമ്പനി മുൻതലവൻ കാർലോസ് ഘോന് യാത്രാവിലക്ക്. ജപ്പാന്റെ ആവശ്യപ്രകാരമുള്ള ഇന്റർപോൾ വാറന്റിനെ തുടർന്ന് ഘോനെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ലബനൻ ജഡ്ജി ഖസാൻ ക്വീദത്താണ് വിലക്കേർപ്പെടുത്തിയത്. താമസസ്ഥലം കൃത്യമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് ഫയൽ കൈമാറാൻ കോടതി ജപ്പാനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ബ്രസീലിൽ ജനിച്ച ഘോൻ ബാല്യം ചെലവഴിച്ചത് ലബനനിലാണ്. 2008ൽ നിയമം ലംഘിച്ച് ശത്രുരാജ്യമായ ഇസ്രയേൽ സന്ദർശിച്ചതു സംബന്ധിച്ചുള്ള കേസിലും കോടതി അദ്ദേഹത്തെ ചോദ്യംചെയ്തു. ന്യായമായ വിചാരണയിലൂടെ നിരപരാധിത്വം തെളിയിക്കാനാണ് ലബനനിലേക്ക് ഒളിച്ചുകടന്നതെന്ന് ഘോൻ പറഞ്ഞിരുന്നു. ലബനൻ പൗരത്വമുള്ള അദ്ദേഹത്തെ ജപ്പാനു വിട്ടുകൊടുക്കാൻ നിയമമില്ല. ഘോൻ അല്ല, അഭിഭാഷകനാണ് കോടതിയിൽ ഹാജരായതെന്നും റിപ്പോർട്ടുണ്ട്.
English summary: Lebanon bans Carlos Ghosn