ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഔപചാരിക നടപടികൾക്കു സെനറ്റിൽ തുടക്കമായി. ‘വിചാരണക്കോടതി’യായി മാറിയ സെനറ്റിന്റെ അധ്യക്ഷനായി യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് 100 സെനറ്റർമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. നടപടികളുടെ ഭാഗമായി വിചാരണ തുടങ്ങുന്ന കാര്യം വൈറ്റ് ഹൗസിനെ ഔദ്യോഗികമായി അറിയിച്ചു. കുറ്റാരോപണങ്ങൾ സംബന്ധിച്ച് നേരിട്ട് വിശദീകരണം നൽകാനും അഭിഭാഷകനെ നിയോഗിക്കാനും ട്രംപിനോട് സെനറ്റ് നിർദേശിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി വിചാരണ നടപടികളിലേക്ക് 21ന് കടക്കും.

ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ 2 കുറ്റങ്ങളാണ് ട്രംപിനു മേൽ ചാർത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച ഫയൽ സ്പീക്കർ നാൻസി പെലോസി ഒപ്പിട്ട് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് കഴിഞ്ഞ ദിവസം കൈമാറി. ഡെമോക്രാറ്റിക് പാർട്ടിക്കു വേണ്ടി സെനറ്റിൽ വാദിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത് ആഡം ഷിഫിന്റെ നേതൃത്വത്തിലുള്ള 7 അംഗ പ്രോസിക്യൂഷൻ സംഘത്തെയാണ്.

ട്രംപിന്റെ എതിർസ്ഥാനാർഥിയാകാൻ സാധ്യതയുള്ള മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്ൻ പ്രസിഡന്റിനെ സ്വാധീനിച്ചെന്നാണ് ആരോപണം. അധികാരദുർവിനിയോഗം നടത്തി, സാക്ഷികൾ ഹജരാകുന്നതു തടഞ്ഞും രേഖകൾ പിടിച്ചുവച്ചും അന്വേഷണം തടസ്സപ്പെടുത്തി എന്നിവയാണ് ജനപ്രതിനിധിസഭ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. യുഎസിന്റെ ചരിത്രത്തിൽ ഇതു മൂന്നാമത്തെ കുറ്റവിചാരണയാണ്. 45ാമത്തെ പ്രസിഡന്റാണ് ട്രംപ്.

ജനപ്രതിനിധി സഭയിൽ ഏറെക്കുറെ പാർട്ടി അടിസ്ഥാനത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത് (228–193). എന്നാൽ സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളിൽ ആരും ഇതുവരെ ട്രംപിനെതിരായ നിലപാടെടുത്തിട്ടില്ലാത്തതിനാൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടാൻ തന്നെയാണ് സാധ്യത. കുറ്റവിചാരണ പാസാകാൻ 100 അംഗ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം താനും. എന്നാൽ ജനപ്രതിനിധി സഭയിൽ നടന്നതും സെനറ്റിൽ നടക്കാനിരിക്കുന്നതുമായ വിസ്താരം വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് തിരിച്ചടിയാണ്. 2 ആഴ്ച നീളുന്ന വിചാരണ ടിവി ചാനലുകൾ പൂർണമായി സംപ്രേഷണം ചെയ്യും.

ഇതിനിടെ, ഇംപീച്ച്മെന്റ് നടപടികളിൽ ഒരു കുലുക്കവും തട്ടാതെ ട്രംപ് ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ചു. നാൻസി പെലോസിയുടെ വാർത്താസമ്മേളനത്തിനിടെ, ‘ഒരു പണിയും ചെയ്യാത്ത ഡെമോക്രാറ്റുകളുടെ അടുത്ത തട്ടിപ്പ് വരുന്നു’വെന്ന് ട്രംപിന്റെ ട്വീറ്റ് എത്തി.

English Summary: Donald Trump impeachment procedure started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com