ഒടുവിൽ യുഎസ് സമ്മതിച്ചു; ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരുക്കേറ്റു
Mail This Article
വാഷിങ്ടൻ ∙ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഈ മാസം 8 ന് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 11 പേർക്കു പരുക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. ചില്ലറ നാശനഷ്ടങ്ങൾ പറ്റിയതല്ലാതെ സൈനികർക്കു പരുക്കില്ലെന്നായിരുന്നു ഇതുവരെ അവരുടെ അവകാശവാദം.
ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ഈ മാസം 3 നു വ്യോമാക്രമണത്തിൽ വധിച്ചതിനു പ്രതികാരമായാണ് 2 യുഎസ് താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ആർക്കും പരുക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വിശദീകരണം.
അൽ അസദ് താവളത്തിലെ 11 സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ഇവരിൽ 8 പേരെ വിദഗ്ധ ചികിത്സയ്ക്ക് ജർമനിയിലേക്കും 3 പേരെ കുവൈത്തിലെക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ, യുഎസ് സേനയുമായി ചേർന്നുള്ള പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് ഇറാഖ് നിഷേധിച്ചു.
∙ ‘വിഷം പുരട്ടിയ കത്തി പിന്നിൽ ഒളിപ്പിച്ചുവച്ച കോമാളിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിനു നേരെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ പ്രതിച്ഛായക്കു തിരിച്ചടിയായി. മധ്യപൂർവദേശത്തു നിന്ന് യുഎസിനെ പിന്മാറാൻ നിർബന്ധിക്കുന്നതാണ് അവർക്കു നൽകാനുള്ള യഥാർഥ ശിക്ഷ.’ – ആയത്തുല്ല ഖമനയി, ഇറാൻ പരമോന്നത നേതാവ്
English Summary: US army men injured in iran attack