കൊറോണ തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടർക്കും ദാരുണാന്ത്യം
Mail This Article
ബെയ്ജിങ് ∙ പുതിയ കൊറോണ വൈറസ് സംബന്ധിച്ച് ഏറ്റവുമാദ്യം സംശയമുന്നയിച്ചവരിലൊരാളായ ചൈനീസ് ഡോക്ടർ മരിച്ചു. വുഹാനിലെ ഡോ. ലീ വെൻലിയാങ് (34) ഇന്ത്യൻ സമയം ഇന്നു പുലർച്ചെ ഒരു മണിയോടെയാണു കൊറോണ മൂലം മരിച്ചതെന്നു ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ സമൂഹമാധ്യമ ആപ്പായ വി–ചാറ്റിലെ കോളജ് പൂർവവിദ്യാർഥി ഗ്രൂപ്പിലാണ് ഇദ്ദേഹം കൊറോണ സൂചന നൽകിയത്. വുഹാനിലെ മത്സ്യ–മാംസ മാർക്കറ്റിൽ ജോലിക്കാരായ 7 പേരിൽ പുതിയ തരം വൈറസ് കണ്ടെത്തിയതായാണ് ഡോക്ടർ വെളിപ്പെടുത്തിയത്. മുൻപ് ഒട്ടേറെ മരണത്തിനു കാരണമായ സാർസ് രോഗബാധയുണ്ടാക്കിയ കൊറോണ വൈറസിനു സമാനമാണു പുതിയ വൈറസ് എന്നായിരുന്നു ലീയുടെ സന്ദേശം.
സ്വകാര്യ ഗ്രൂപ്പിലെ സന്ദേശമായിരുന്നുവെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ ലീയെ ചൈനീസ് അധികൃതർ പീഡിപ്പിച്ചെന്ന വിവരം വിവാദമായിരുന്നു.
English summary: Chinese doctor who first found coronavirus dies