തായ്ലൻഡ് വെടിവയ്പിൽ മരണം 29; അക്രമിയെ വധിച്ചു
Mail This Article
ബാങ്കോക്ക് ∙ ‘ഞങ്ങളുടെ ഒറ്റമകനാണു മരിച്ചുകിടക്കുന്നത്. അത്താഴം കഴിക്കാൻ വീടണയും മുൻപേ അവൻ പോയല്ലോ’– നഖോൺ രച്ചസീമയിലെ മോർച്ചറിയിൽ 13 വയസ്സുകാരനായ മകന്റെ മൃതദേഹം തിരിച്ചറിഞ്ഞപ്പോൾ പിതാവ് നത്താവുത് കർണചണാമെതി കരഞ്ഞു തളർന്നു.
കൊറാറ്റ് എന്നും അറിയപ്പെടുന്ന ആ വടക്കുകിഴക്കൻ തായ് നഗരത്തിൽ 29 പേരുടെ ജീവനാണ് ജക്രപന്ഥ് തൊമ്മ സൈനികന്റെ തോക്ക് ഇല്ലാതാക്കിയത്. ‘ടെർമിനൽ 21’ ഷോപ്പിങ് മാളിൽ ആളുകളെ 12 മണിക്കൂർ ബന്ദികളാക്കിയ കൊലയാളിയെ ഇന്നലെ രാവിലെ 9നു പൊലീസ് വെടിവച്ചു കൊന്നു. മകൻ ബന്ദികളാക്കിയ നിരപരാധികളുടെ ജീവൻ രക്ഷിക്കാനായി, അനുനയശ്രമത്തിനെത്തിയ അമ്മയുടെ ശ്രമങ്ങളും വിഫലമായി. വെടിവയ്പിൽ 57 പേർക്കാണു പരുക്കേറ്റത്.
തോക്കിൻമുനയിൽ ഷോപ്പിങ് മാളിലെ തണുപ്പുമുറിയിൽ കുടുങ്ങിയവർക്കു ശുദ്ധവായു കിട്ടാതെ ശ്വാസതടസ്സം നേരിട്ട ഘട്ടമെത്തിയപ്പോഴാണു പൊലീസ് ഇരച്ചുകയറി അക്രമിയെ കൊന്നത്. ഏറ്റമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. നഖോൺ രച്ചസീമയിലെ സൈനികകേന്ദ്രത്തിൽ, ഭൂമി ഇടപാടിൽ തന്റെ വിഹിതം കുറഞ്ഞുപോയതിനെച്ചൊല്ലിയുള്ള തർക്കത്തിനുശേഷം കമാൻഡിങ് ഓഫിസർ ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊന്നിട്ടാണു സൈനികൻ വാഹനവും തോക്കുകളുമായി ഷോപ്പിങ് മാളിലേക്കു പോയത്. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.