ന്യൂഹാംഷർ ഡെമോക്രാറ്റ് പാർട്ടി ‘പ്രൈമറി’ തലനാരിഴയ്ക്കു ജയിച്ച് സാൻഡേഴ്സ്
Mail This Article
മാഞ്ചെസ്റ്റർ (ന്യൂഹാംഷർ, യുഎസ്) ∙ അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാർഥിയെ തീരുമാനിക്കാനായി ഡെമോക്രാറ്റിക് പാർട്ടി നടത്തിയ രണ്ടാം പ്രൈമറിയിൽ തലനാരിഴയ്ക്കു ജയിച്ച് മുതിർന്ന നേതാവ് ബേണി സാൻഡേഴ്സ് (78). ഉൾപ്പാർട്ടി വോട്ടെടുപ്പു പ്രക്രിയയായ പ്രൈമറികളിൽ ആദ്യത്തേത് അയോവ സംസ്ഥാനത്തു നടന്നപ്പോൾ അദ്ഭുതവിജയം നേടിയ യുവതാരം പീറ്റ് ബുടജെജി(38)നെക്കാൾ 1.6% വോട്ടുകൾക്കാണു ന്യൂഹാംഷറിൽ സാൻഡേഴ്സ് ഒന്നാമനായത്. ഏമി ക്ലോബഷർ മൂന്നാമതും എലിസബത്ത് വാറൻ നാലാം സ്ഥാനത്തുമെത്തി.
യുഎസ് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന് 5ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നപ്പോൾ ബിസിനസുകാരൻ ആൻഡ്രൂ യാങ്ങും സെനറ്റ് അംഗം മൈക്കൽ ബെനറ്റും നിശ്ചിത ശതമാനം വോട്ടുനേടാനാകാതെ പുറത്തായി. ന്യൂഹാംഷറിലെ വിജയം ട്രംപിന്റെ പതനത്തിനു തുടക്കം കുറിക്കുകയാണെന്നു സാൻഡേഴ്സ് പറഞ്ഞു. ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാൻഡേഴ്സിനാണ് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന പ്രൈമറികളിലും മുൻതൂക്കം പ്രതീക്ഷിക്കുന്നത്. പക്ഷേ, മികച്ച പ്രകടനവുമായി പീറ്റ് ബുടജെജ് വെല്ലുവിളിയാകുന്നുണ്ട്.
English summary: Bernie Sanders wins