പാഴാക്കുന്ന ഭക്ഷണം കരുതിയിരുന്നതിന്റെ ഇരട്ടിയിലേറെ
Mail This Article
ലണ്ടൻ ∙ മനുഷ്യർ പാഴാക്കുന്ന ഭക്ഷണം മുൻപു കരുതപ്പെട്ടിരുന്നതിന്റെ ഇരട്ടിയിലധികമാണെന്നു പഠനം. ആകെ ലഭ്യമായതിന്റെ മൂന്നിലൊന്നു ഭക്ഷണം പാഴാക്കുന്നുവെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ (എഫ്എഒ) 2015 ലെ പഠനത്തിൽ കണ്ടെത്തിയിരുന്നു. യഥാർഥത്തിൽ പാഴാക്കിയിരുന്നത് ഇതിന്റെയും ഇരട്ടിയിലധികമാണെന്നാണ് പുതിയ കണ്ടെത്തൽ.
ഒരാൾ പ്രതിദിനം 214 കിലോ കലോറി ഊർജം ലഭിക്കുന്നതിനു വേണ്ട ആഹാരം പാഴാക്കുന്നതായാണ് 2015 ൽ കണക്കാക്കിയിരുന്നത്. യഥാർഥത്തിൽ അത് 527 കിലോ കലോറിക്കു വേണ്ട ഭക്ഷണമായിരുന്നുവെന്ന് ഇപ്പോൾ കണ്ടെത്തി. ഇരു പഠനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.
പ്രതിദിനം 6.70 ഡോളറിൽ കൂടുതൽ (ഏകദേശം 480 രൂപ) വരുമാനമുള്ളവർ ഭക്ഷണം പാഴാക്കാൻ തുടങ്ങുമെന്ന് പുതിയ പഠനം പറയുന്നു. വരുമാനം കൂടുംതോറും ഇതു വർധിച്ചുവരും. ഉയർന്ന നിലയിലെത്തുമ്പോൾ വീണ്ടും കുറയും. എഫ്എഒ, ലോകബാങ്ക്, ലോകാരോഗ്യ സംഘടന എന്നിവയിൽ നിന്നു ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
English Summary: Twice as much food being wasted globally as thought