ADVERTISEMENT

പാരിസ് ∙ കൊറോണ വൈറസ് (കോവിഡ് –19) ബാധിച്ച് യൂറോപ്പിൽ ആദ്യ മരണം. ഫ്രാൻസിൽ ചികിത്സയിലായിരുന്ന ചൈനീസ് സഞ്ചാരിയാണു മരിച്ചത്. ഇതോടെ, ആകെ കോവിഡ് മരണം 1527 ആയി. ചൈനയിൽ മാത്രം 1524. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,175 ആയി ഉയർന്നു.

ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ആഫ്രിക്കൻ വൻകരയിലും രോഗമെത്തി. ഈജിപ്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിൽ വൈറസ് ബാധിച്ച 67 ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും സുഖം പ്രാപിച്ചു. ജനിച്ച് 55 –ാം ദിവസമാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തെ ചികിത്സകൊണ്ടു സുഖപ്പെട്ടു.

ഇതിനിടെ, കോവിഡ് പടരുന്നതു തടയാൻ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയിൽ കറൻസി നോട്ടുകളുടെ വിനിമയം ഒഴിവാക്കി. പഴയ നോട്ടുകൾ തൽക്കാലത്തേക്ക് ഒറ്റപ്പെട്ട പ്രദേശത്തു സൂക്ഷിക്കുകയാണ്. പകരം, ഹ്യുബെയിലേക്ക് 4091 കോടിയോളം രൂപയുടെ പുതിയ നോട്ടുകൾ എത്തിച്ചു.

പ്ലാസ്മ ചികിത്സ ഫലപ്രദമെന്ന് ചൈന

ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ചു ഗുരുതരാവസ്ഥയിലായ രോഗികളുടെ ചികിത്സയിൽ പ്രയോജനപ്പെടുത്താവുന്ന നിർണായക കണ്ടുപിടിത്തം നടത്തിയതായി ചൈനയിലെ സർക്കാർ മരുന്നു നിർമാണ കമ്പനി അവകാശപ്പെട്ടു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 10 രോഗികളെ, ഭേദമായവരുടെ പ്ലാസ്മ (രക്തത്തിലെ ദ്രാവകഘടകം) ഉപയോഗിച്ച് 24 മണിക്കൂർ കൊണ്ട് രക്ഷിച്ചതായാണ് വാദം. 

സജീവമായ ആന്റിബോഡികൾ നിറഞ്ഞ ഈ പ്ലാസ്മ കുത്തിവച്ചപ്പോൾ, രോഗികളുടെ ശരീരോഷ്മാവ് കുറയുകയും രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്നു കൂടുകയും വൈറസുകളുടെ എണ്ണം കുറയുകയും ചെയ്തെന്ന് ഗവേഷകർ പറയുന്നു. ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മിഷന്റെ ചികിത്സാ മാർഗനിർദേശങ്ങളിൽ പ്ലാസ്മയെയും ഉൾപ്പെടുത്തിക്കഴിഞ്ഞു.

ജപ്പാൻ കപ്പലിലെ ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നു

ടോക്കിയോ ∙ ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽ വച്ച് കോവിഡ് ബാധിച്ച 3 ഇന്ത്യക്കാരുടെയും നില മെച്ചപ്പെട്ടു. ഇവർ ആശുപത്രിയിലാണ്.

3700 ലേറെ യാത്രക്കാർ ഇപ്പോഴും കപ്പലിൽ കഴിയുകയാണ്. 19 വരെ കപ്പലിലുള്ളവർക്ക് കരയിലിറങ്ങാനാകില്ല. ഈ കാലാവധി കഴിയാൻ കാത്തിരിക്കുകയാണെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതേ സമയം, കപ്പലിലെ യുഎസ് പൗരന്മാരെ തിരികെ എത്തിക്കാൻ യുഎസ് ഇന്നു വിമാനം അയയ്ക്കും.

English Summary: First death in europe due to corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com