നിയന്ത്രണവിധേയമെന്ന് ചൈന; പറയാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന
Mail This Article
ബെയ്ജിങ് ∙ കോവിഡ് ബാധ നിയന്ത്രണവിധേയമെന്നു ചൈന. മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും അനുപാതത്തിൽ ഒരാഴ്ചയായി കുറവുണ്ടെന്നു ചൈനീസ് അധികൃതർ വിലയിരുത്തുമ്പോൾ, പകർച്ചവ്യാധി അടങ്ങുകയാണെന്നു പറയാറായിട്ടില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. ഇന്നലെ ചൈനയിൽ 1,886 പേർക്കാണു പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജനുവരി 30 നു ശേഷം പുതിയ രോഗികളുടെ എണ്ണം ആദ്യമായി 2000 ത്തിൽ കുറഞ്ഞത് ഇന്നലെയാണ്. എന്നാൽ, രോഗമൊഴിഞ്ഞു പോവുകയാണെന്ന വിലയിരുത്തൽ വളരെ കരുതലോടെയേ സ്വീകരിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ജനീവയിൽ പറഞ്ഞു.
ഇതിനിടെ, വിറങ്ങലിച്ചു നിൽക്കുന്ന ചൈന, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ചുങ്കം ഒഴിവാക്കാൻ തീരുമാനിച്ചു. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയവയാണ് പലതും. മാസ്ക്കുകൾ അടക്കമുള്ള ഉപകരണങ്ങളുടെ കടുത്ത ക്ഷാമമാണ് ചൈനയിൽ.
English Summary: China sees fall in COVID-19 death