ജോലിക്ക് പ്രായപരിധി നീക്കമില്ലെന്ന് കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ 70 വയസ് തികഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിൽ/താമസാനുമതി) പുതുക്കി നൽകില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കുവൈത്ത് അധികൃതർ. പ്രായം മാനദണ്ഡമാക്കിയിട്ടില്ലെന്നും ജോലിക്ക് പ്രാപ്തരെങ്കിൽ ഇഖാമ പുതുക്കിനൽകുമെന്നും വ്യക്തമാക്കി. ഇതിനിടെ, സന്ദർശക വീസയിൽ എത്തി `മുങ്ങുന്ന`വരുടെ സ്പോൺസർമാർക്കെതിരെ നടപടികൾ ശക്തമാക്കിയതായും അറിയിച്ചു.
കുടുംബ സന്ദർശക വീസയിൽ എത്തിയവരാണു നിയമ ലംഘകരെങ്കിൽ സ്പോൺസർ ചെയ്ത ബന്ധുക്കളുടെ ഇഖാമ പുതുക്കുന്നതുൾപ്പെടെയുള്ള നടപടികൾ മരവിപ്പിക്കും. വാണിജ്യ സന്ദർശക വീസയാണെങ്കിൽ വീസ നൽകിയ സ്ഥാപനത്തിലെ ഫയലുകൾ മരവിപ്പിക്കും. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവർ, നിയമാനുസൃതം രാജ്യം വിട്ടതിന്റെ രേഖ സമർപ്പിച്ചാലേ ഇടപാടുകൾ പുനഃസ്ഥാപിക്കൂ. സന്ദർശക വീസയിൽ കുവൈത്തിലെത്തി കാലാവധിക്കുശേഷവും തിരിച്ചുപോകാത്ത മൂവായിരത്തിലേറെപ്പേരുണ്ട്.
ഗാർഹിക ജോലി: തൊഴിൽ സുരക്ഷയും വിശ്രമവും ഉറപ്പാക്കി കുവൈത്തിൽ നിയമം
കുവൈത്ത് സിറ്റി ∙ തൊഴിലാളിയുടെ വ്യക്തിഗത രേഖകൾ തൊഴിലുടമ സൂക്ഷിക്കേണ്ടതില്ലന്ന് ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായി കുവൈത്തിൽ പുതുക്കിയ ‘ഗാർഹിക തൊഴിലാളി നിയമം’ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് സൂചന.
കരാർ പ്രകാരമുള്ള ശമ്പളം, 5 മണിക്കൂർ ജോലിക്ക് ഒരുമണിക്കൂർ വിശ്രമം, ദിവസം 12 മണിക്കൂറിൽ അധികം ജോലി പാടില്ല, രാത്രി തുടർച്ചയായി 8 മണിക്കൂർ വിശ്രമം, പ്രതിവാര അവധി പുറമെ, പ്രതിവർഷം ശമ്പളത്തോട് കൂടിയ അവധി, ഒരുവർഷത്തിന് ഒരു മാസത്തെ ശമ്പളം എന്നതോതിൽ പിരിഞ്ഞുപോകുമ്പോൾ തുക, ഉചിതമായ പാർപ്പിടം, ഭക്ഷണം, ചികിൽസ, ഹെൽത് ഇൻഷുറൻസ് എന്നിവ തൊഴിലുടമ ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥകളാണു നിയമത്തിലുള്ളത്.
English summary: Age limitations for job in Kuwait