ADVERTISEMENT

ലോകവ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്നതിന്റെ പശ്ചത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കർശന നിർദേശങ്ങളാണു വിവിധ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഗൾഫിലേക്കും അവിടെനിന്നു തിരിച്ചും യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ അറിയാം.

(ഗൾഫ് വാർത്തകൾക്ക് ക്ലിക്ക് ചെയ്യാം)

യുഎഇ

വീസ നൽകുന്നത് നിർത്തിവച്ചങ്കിലും നിശ്ചിത രാജ്യങ്ങൾക്ക് വിമാനത്താവളത്തിൽ വീസ (ഓൺ അറൈവൽ വീസ) ലഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. 45 രാജ്യങ്ങളിലെ പൗരന്മാർക്കാണ് എമിറേറ്റ്സ് എയർലൈൻസ് വഴി ഓൺ അറൈവൽ വീസ ലഭിക്കുക.

45 രാജ്യങ്ങൾ ഇവയാണ്: ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡൻമാർക്, എസ്റ്റോനിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹോങ്കോങ്, ഹങ്കറി, ഐസ്‍ലാൻഡ്, അയർലൻഡ്, ജപ്പാൻ, ലാറ്റ്വിയ, ലിച്ചൻ സ്റ്റെൻ ലിതാനിയ, ലക്സംബർഗ്, മലേഷ്യ, മാൾട്ട, മൊണാക്കോ, ഹോളണ്ട്, ന്യൂസിലൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗീസ്, റുമേനിയ, സാൻമാറി നോ, സിംഗപ്പൂർ, സ്ലോവാകിയ, സ്ലോവീനിയ, സൗത്ത് കൊറിയ, സ്പയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പുറമെ റോമിൽ നിന്നുള്ള ഇറ്റലിക്കാർക്കും വീസ ലഭിക്കും.

വിമാനത്താവളത്തിൽ എത്തുന്നവരെ ക്യാമറ വഴി തെർമൽ സ്കാനിങ്ങിനു വിധേയമാക്കും. കസ്റ്റംസ് കൗണ്ടറിലേക്ക് നീങ്ങുന്ന സമയത്താണ് യാത്രക്കാർ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാവുക.

വിമാന സർവീസുകൾ റദ്ദ് ചെയ്ത രാജ്യങ്ങൾ: ബഹ്റൈൻ, ഇറാഖ് (മാർച്ച് 17 മുതൽ), ഇറാൻ, ഇറ്റലി (റോം ഒഴികെ), സൗദി അറേബ്യ, കുവൈത്ത്, ലെബനൻ (മാർച്ച് 17 മുതൽ), ചൈന, സിറിയ (മാർച്ച് 17 മുതൽ), തുർക്കി (മാർച്ച് 17 മുതൽ).

സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ: ഗോ എയർ അബുദാബി, ദുബായ്, മാസ്കറ്റ് എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള ഗോ എയർ സർവീസ് ഏപ്രിൽ 15 വരെ റദ്ദാക്കി.
ഇൻഡിഗൊയുടെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ, മുംബൈ, ഹൈദരാബാദ്, മംഗളൂരു സെക്ടറിലേക്കുള്ള വിമാന സർവീസുകളും ഈ മാസം 28 വരെ നിർത്തലാക്കിയിട്ടുണ്ട്.എയർ ഇന്ത്യാ എക്സ്പ്രസ് ഷാർജ, ദുബായ് സെക്ടറുകളിൽനിന്ന് കൊച്ചി, മംഗലാപുരം, പുണെ സെക്ടറുകളിലേക്കുള്ള ചില ദിവസങ്ങളിലെ സർവീസുകൾ റദ്ദാക്കിയിരുന്നു.

യാത്രക്കപ്പൽ അടുപ്പിക്കില്ല

വിദേശ വിനോദസഞ്ചാരികളുമായി എത്തുന്ന യാത്രാ കപ്പലുകൾക്കു ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സായിദ് പോർട്ട്, സർ ബനിയാസ് ക്രൂസ് ബീച്ച് എന്നിവിടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി പോർട്ട് അറിയിച്ചു. പ്രാദേശിക, രാജ്യാന്തര യാത്രാകപ്പലുകൾക്കും നിയമം ബാധകം. അബുദാബി പരിധിയിൽ നങ്കൂരമിടുന്ന കപ്പൽ ജീവനക്കാർക്ക് ആവശ്യമായ അടിയന്തര സുരക്ഷാസേവനങ്ങൾ ഉറപ്പുവരുത്തുമെന്നും പറഞ്ഞു.

യുഎഇയിൽ സർക്കാർ ജീവനക്കാർക്കു 2 ആഴ്ച വീട്ടിലിരുന്നു ജോലി

യുഎഇയിൽ രണ്ടാഴ്ച സർക്കാർ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാം. ആവശ്യമെങ്കിൽ കൂടുതൽ കാലത്തേക്കു നീട്ടാനും സാധ്യതയുണ്ട്. ഗർഭിണികൾ, 9നു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രതിരോധ ശേഷി കുറഞ്ഞവർ, 60നു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഓഫിസിൽ എത്താതെ തന്നെ ജോലി ചെയ്യാൻ അനുമതിയുണ്ട്.ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർ ജോലിക്കു തടസ്സമുണ്ടാകാതിരിക്കാൻ എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു, ഷാർജയിലെ എല്ലാ പൊതുപാർക്കുകളും അടച്ചു

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു. ദുബായിൽ പുരാവസ്തു, ചരിത്ര കേന്ദ്രങ്ങൾ, വായനശാലകൾ, തീം പാർക്കുകൾ, സിനിമാശാലകൾ, ജിംനേഷ്യം, പാർക്കുകൾ എന്നിവ അടച്ചു.
ഷാർജയിലെ എല്ലാ പൊതുപാർക്കുകളും അടച്ചു. ഫുജൈറയിൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ ബീച്ചുകൾ, കോർണിഷ്, ജിംനേഷ്യം എന്നിവ അടച്ചു. അജ്മാനിലും പാർക്കുകൾ അടച്ചു. അബുദാബിയിൽ ബീച്ചുകളും സിനിമാ ശാലകളും അടച്ചു.

മത്സരം മാറ്റിവച്ചു

യുഎഇ ഫൂട്ബോൾ അസോസിയേഷൻ അണ്ടർ 19 മത്സരം മാറ്റിവച്ചു. അസോസിയേഷനു കീഴിലുള്ള വനിതാ ഫുട്ബോൾ മത്സരങ്ങളും ഫൂട്സാലും മറ്റു ഫുട്ബോൾ പരിശീലന പരിപാടികളും താൽക്കാലികമായി റദ്ദാക്കി. കോവിഡ് പശ്ചാത്തലത്തിൽ സിഎസ്ഐ സഭാ വിശ്വാസികൾ പ്രാർഥനയും ഡിജിറ്റലാക്കി.

18 വയസ്സിനു താഴെയുള്ളവരുടെ എല്ലാ കായിക പരിപാടികളും നിർത്തിവച്ചു. സാനിറ്റൈസറിനു ക്ഷാമം നേരിട്ടു തുടങ്ങിയതോടെ കലാലയങ്ങൾ സ്വന്തമായി നിർമാണം ആരംഭിക്കാനും വികസിപ്പിക്കാനും തുടങ്ങി.

ഒമാൻ

ഒമാനില്‍ പ്രവേശന വിലക്ക് . മാർച്ച് 17 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ . ജിസിസി പൗരന്‍മാര്‍ക്ക് വിലക്ക് ബാധകമല്ല. രാജ്യത്ത് പ്രവേശിക്കുന്ന മുഴുവന്‍ ആളുകളും ക്വാറന്റൈന്‍ നടപടികള്‍ക്ക് വിധേയരാകണം. പ്രവാസികള്‍ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

‌കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊറോണ വൈറസ് മുക്തരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രം ഇനി ഒമാനിൽ പ്രവേശനം. ഒരു രാജ്യത്തുള്ളവര്‍ക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ല. രാജ്യത്തെ തുറമുഖങ്ങളില്‍ ആഡംബര യാത്രാ കപ്പലുകളുടെ പ്രവേശനം നിര്‍ത്തിവച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഒമാനിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം ഉണ്ടാകില്ല. ഖബറടക്കത്തിന് ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. വിവാഹം, മറ്റു വിനോദ പരിപാടികള്‍ എന്നിവയും വിലക്കിയിട്ടുണ്ട്. പാര്‍ക്കുകള്‍ അടച്ചിടും. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി

സൗദി

സൗദിയിൽ നിന്ന് അവധിക്കും മറ്റും നാട്ടിലേക്കു പോയ മലയാളികൾ അടക്കമുള്ള വിദേശികൾക്ക് 72 മണിക്കൂറിനകം തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ ,സ്പോൺസർ ആവശ്യപ്പെട്ടാൽ ഇഖാമ, റീ എൻട്രി വീസാ കാലാവധി നീട്ടിനൽകുമെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത്. യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനുമുൻപ് നാട്ടിലെത്തിയവരും കാലാവധിയുള്ള ഇഖാമയുള്ളവർക്കുമാണ് റീ എൻട്രി കാലാവധി നീട്ടിനൽകുക. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി. ടൂറിസ്റ്റ് വീസകൾ താത്കാലികമായി നിർത്തി .

തിരിച്ചെത്തുന്ന സ്വദേശികളും വിദേശികളും 14 ദിവസം പുറത്തിറങ്ങരുത്

അവധി കഴിഞ്ഞോ വിദേശ സന്ദർശനം കഴിഞ്ഞോ തിരിച്ചെത്തുന്ന സ്വദേശികളും വിദേശികളും 14 ദിവസം പുറത്തിറങ്ങരുതെന്നും പൊതു സമ്പർക്കം പുലർത്തരുതെന്നും നിർദേശിച്ചു. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ഈ കാലയളവിൽ മെഡിക്കൽ ലീവ് അനുവദിക്കും.

കപ്പൽ സർവീസുകൾ നിർത്തി

ഇന്ത്യ ഉൾപെടെ 50 രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള കപ്പൽ സർവീസുകൾ നിർത്തി. ചരക്കുകപ്പലുകൾക്കു വിലക്കില്ല. അതേസമയം, രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കിയതിനാൽ സൗദിയിലുള്ള സന്ദർശക വീസക്കാരുടെ വീസാ കാലാവധി നീട്ടി നൽകും

മാർച്ച് 16 മുതൽ 16 ദിവസത്തെ അവധി

സൗദി അഭ്യന്തര മന്ത്രാലയം ആരോഗ്യ, സുരക്ഷ, സൈനിക മേഖല ഒഴികെയുള്ള എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും മാർച്ച് 16 മുതൽ 16 ദിവസത്തെ അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ ഇലക്ട്രോണിക് ഇടപാടുകളിലൂടെ സേവനങ്ങൾ തുടരും.

ഷോപ്പിങ് മാളുകൾ അടച്ചു

സൗദിയിൽ ഷോപ്പിങ് മാളുകൾ പൂർണമായും അടച്ചു. റസ്റ്ററന്റുകൾക്കും കുട്ടികളുടെ കളിസ്ഥലം ഉൾപ്പെടെ ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾക്കും നിയന്ത്രണം. മാളുകൾക്കകത്തെ വിനോദ പരിപാടികളും അവശ്യ സാധനങ്ങൾ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകൾക്കും ഫാര്‍മസികൾക്കും തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്‌. പൊതു സ്ഥലങ്ങളിൽ ഒത്തുചേരൽ തടയും. റസ്റ്ററന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിച്ചിട്ടുണ്ട്‌.
കലാകായിക പരിപാടികൾ റദ്ദാക്കി

50ൽകൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് വിലക്കുണ്ട്.സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കലാകായിക പരിപാടികൾ റദ്ദാക്കി
എല്ലാ പൊതു പരിപാടികളും നിരോധിക്കുക എന്നിവയടക്കം വൈറസ് പടരാതിരിക്കുന്നതിനു രാജ്യം നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

കുവൈത്ത് 

ഫെബ്രുവരി 27ന് ശേഷം കുവൈത്തിൽ പ്രവേശിച്ച എല്ലാ വിദേശികളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയ്ക്ക് എത്താത്തവർക്കെതിരെ നിയമനടപടി. മിഷ്‌രിഫിലെ രാജ്യാന്തര പ്രദർശന നഗരി വിദേശികളുടെ കൊറോണ വൈറസ് പരിശോധനാ കേന്ദ്രമാക്കി മാറ്റി. വിവിധ ഗവർണറേറ്റുകളിൽ താമസിക്കുന്നവർക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പരിശോധന . സിവിൽ ഐഡി കാർഡ്, പാസ്പോർട്ട് എന്നിവ സഹിതം പരിശോധനയ്ക്കെത്താം.

ബസ് സർവീസുകൾ ഇനിയൊരറിയിപ്പ് വരെ നിർത്തിവച്ചിരിക്കുകയാണ്.

മാളുകൾ അടച്ചു

ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് ഒഴിച്ചുള്ള വാണിജ്യകേന്ദ്രങ്ങൾ അടച്ചു. മുഴുവൻ മാളുകളും അടച്ചു. റസ്റ്ററന്റുകളിലും കഫെകളിലും ഒരുസമയം അഞ്ചിൽ കൂടുതൽ ഉപയോക്താക്കൾ പാടില്ല.നിൽ‌ക്കുന്നവർ ക്യൂ പാലിക്കണം. ക്യൂവിൽ ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. വിവാഹാഘോഷങ്ങൾ വീടുകളിലേക്ക് മാറ്റണം. കമ്യൂണിറ്റി സെന്ററുകളിലും ഓഡിറ്റോറിയങ്ങളിലും കൂടിച്ചേരലുകൾ പാടില്ല. ബാർബർഷോപ്പുകളും അടച്ചു. മുഴുവൻ എന്റർടെയ്ൻമെന്റ് സെന്ററുകളും അടച്ചു. ജിമ്മുകൾ അടച്ചു.

വെള്ളിയാഴ്ചകളിലെ ജുമു‌അ ഉൾപ്പെടെ മസ്ജിദുകളിലെ അഞ്ച് നേരത്തെയും ജമാ‌അത്ത് നമസ്കാരം നിരോധിച്ചു. നാഷനൽ ഇവൻ‌ജലിക്കൽ ചർച്ചിൽ (എൻ‌ഇസികെ)യിൽ എല്ലാ പരിപാടികളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. പ്രധാന ഹാൾ വ്യക്തിഗത പ്രാർഥനയ്ക്കായി തുറന്ന് കൊടുക്കും.

സിബി‌എസ്‌ഇ പരീക്ഷകൾ മാറ്റിവച്ചു

കുവൈത്തിലെ സ്കൂളുകളിൽ സിബി‌എസ്‌ഇ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് തീരുമാനിക്കും

സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും

കോവിഡ് 19 പ്രതിരോധത്തിനായി സർക്കാർ പ്രഖ്യാപിച്ച നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി. അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കും. സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലുള്ള മുഴുവൻ ആളുകളെയും നാടുകടത്തുന്നതിനും നടപടി ഉണ്ടാകും.

ദോഹ

മാർച്ച് 18 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്ക് പ്രവേശനം വേണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
പൊതു ഗതാഗത സേവനങ്ങളും മാർച്ച് 15 രാത്രി മുതൽ 14 ദിവസത്തേക്കു റദ്ദാക്കി. കാർഗോ വിമാനങ്ങളെ ഉത്തരവിൽ നിന്ന് ഒഴിവാക്കി. മറ്റ് രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാരെ തിരികെ ദോഹയിലേക്ക് എത്തിക്കുന്നതിന് മാത്രമായിരിക്കും സർവീസ് . സുഡാൻ, ജോർദാൻ എന്നിവിടങ്ങളിലുള്ള ഖത്തരികളെയാണ് ദോഹയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുന്നത്.

ഖത്തര്‍ ഐഡി (താമസാനുമതി രേഖ) പുതുക്കേണ്ട സമയത്ത് തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്കു ഐഡിയുടെ കാലാവധി കഴിഞ്ഞാലും നിലവിലെ വിലക്ക് നീങ്ങിയാലുടന്‍ രാജ്യത്തേക്കു പ്രവേശിക്കാം. കോവിഡ് 19 നെതിരെയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു ഖത്തറിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണു പുതിയ തീരുമാനം

ബാങ്ക് ഇൻസ്റ്റാൾമെന്റുകൾ 6 മാസത്തേക്ക് നീട്ടി

എല്ലാ ബാങ്ക് ഇൻസ്റ്റാൾമെന്റുകളും 6 മാസത്തേക്ക് നീട്ടിവച്ചു. സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി അടുത്ത ഞായറാഴ്ച മുതൽ ഡിസ്റ്റൻസ് പഠനം തുടങ്ങും.

ഖത്തർ ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചു

ഖത്തർ ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചു. ജീവനക്കാർ വീടുകളിൽ ഇരുന്ന് ഓൺലൈൻ വഴി ജോലി ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. എജ്യൂക്കേഷൻ സിറ്റിയിലെ ഖത്തർ നാഷനൽ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ ഓൺലൈൻ വഴി ലൈബ്രറി സേവനം ലഭ്യമാണ്. ഓക്‌സിജൻ പാർക്ക്, അൽ ഷഖബ് എന്നിവയും അടച്ചു. എജ്യൂക്കേഷൻ സിറ്റിയിലെ ട്രാം സർവീസുകളും പ്രവർത്തിക്കില്ല. ഖത്തർ ഫൗണ്ടേഷൻ റിക്രിയേഷൻ സെന്റർ, എജ്യൂക്കേഷൻ സിറ്റി ക്ലബ് ഹൗസ് എന്നിവയും അടച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. മൈതർ പ്രാഥമികാരോഗ്യ കേന്ദ്രം കോവിഡ് 19 പരിശോധന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. കോവിഡ് 19 പരിശോധന മാത്രമല്ല രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടുണ്ടാകും.

ഈ മാസം 26ന് ഇന്ത്യൻ കൾചറൽ സെന്ററിൽ നടത്താനിരുന്ന യുവകലാ സന്ധ്യ-2020 മാറ്റിവച്ചു

ബഹ്റൈൻ

ബഹ്‌റൈനിൽ പ്രവേശിക്കുന്ന മുഴുവൻ ആളുകളും വൈദ്യപരിശോധനക്കു വിധേയരാകണം. രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള നടപടികളാണു ബഹ്‌റൈൻ സ്വീകരിച്ചിട്ടുള്ളത്. കൊറോണ ബാധിത രാജ്യത്തു നിന്നെത്തിയവർ വീട്ടിൽ ക്വാറൻ‌ന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ലംഘിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തും.

ഓൺ‌ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം

ബഹ്റൈനിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോഴും ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴും വിരലടയാളം രേഖപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഓൺ‌ലൈൻ വിദ്യാഭ്യാസത്തിന് വിദ്യാഭ്യാസമന്ത്രാലയം സൗകര്യമൊരുക്കി. ഓൺ‌ലൈൻ ഇൻട്രാക്ടീവിലൂടെയും ഡിജിറ്റൽ സംവാദങ്ങളിലൂടെയും കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാൻ അധ്യാപകർ സന്നദ്ധരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com