കോവിഡ്: ഇറ്റലിയിൽ ഒറ്റദിവസം 6000 പുതിയ കേസുകൾ
Mail This Article
ലണ്ടൻ/ പാരിസ് ∙ മരണസംഖ്യ 10,000 കടന്നതോടെ കോവിഡ് ഭീഷണിക്കെതിരെ ലോകരാജ്യങ്ങൾ നിയന്ത്രണം കർശനമാക്കി. ഇറ്റലിയിൽ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകൾ. ആളുകൾ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടർന്ന് കലിഫോർണിയയിൽ 4 കോടി പേർ വീട്ടിലൊതുങ്ങി. ബ്രിട്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ അടച്ചു.
ഫ്രാൻസും ഓസ്ട്രിയയും കരുതൽ നിയന്ത്രണം നീട്ടി. ഓസ്‌ട്രേലിയയിലും ന്യുസീലൻഡിലും പ്രവാസികളെ വിലക്കി. റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അർജന്റീനയിലും നിയന്ത്രണം കർശനമാക്കി. യുഎസിൽ ജൂണിൽ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോൺഫറൻസ് ആയി പരിമിതപ്പെടുത്തി.
കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ കോടിക്കണക്കിനു പേരെ രോഗം കൊന്നൊടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നൽകി.
സ്പെയിൻ ∙ ഒറ്റദിവസം 2500 ഓളം പുതിയ കേസുകൾ. കൂടുതൽ നാശം മാഡ്രിഡിൽ.
യുകെ ∙ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾക്കു പുറമേ സ്കൂളുകളും അനിശ്ചിത കാലത്തേക്ക് പൂട്ടി.
യുഎസ് ∙ ആരും വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് കലിഫോർണിയ മേയർ. രോഗത്തിന്റെ ഗൗരവം മറച്ചുവച്ചതിന് ചൈനയെ കുറ്റപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ വൈറസുകൾക്കെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണം നടക്കുന്നതായി അറിയിച്ചു.
ഇറ്റലി ∙ മരണസംഖ്യ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ നിയന്ത്രണം ഏപ്രിൽ 3 നു ശേഷവും വ്യാപിപ്പിക്കും. തുറമുഖങ്ങൾ അടച്ചു.
മലേഷ്യ∙ രോഗികൾ 1000 കവിഞ്ഞു, വീട്ടിലിരിക്കാൻ ആളുകൾ തയാറാകുന്നില്ലെന്നു പ്രതിരോധ മന്ത്രി. കാര്യങ്ങൾ നേരെയാക്കാൻ പട്ടാളത്തെയിറക്കും.
ജർമനി ∙ ഒറ്റദിവസം 2500 പുതിയ രോഗികൾ. ആളുകൾ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ രാജ്യമൊട്ടാകെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്.
ഇറാൻ∙ ഒറ്റദിവസം ആയിരത്തിലേറെ പുതിയ കേസുകൾ.
∙ലോകത്താകെ കോവിഡ് ബാധിതർ 2,59,052
∙മരണം 10,545
∙നേരിയ രോഗമുള്ളവർ 1,50,949
∙ഗുരുതരാവസ്ഥയിലുള്ളവർ 7,636
∙ഭേദമായവർ 89,922
രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികൾ, ബ്രാക്കറ്റിൽ മരണം)
ചൈന– 80,967 (3,248)
ഇറ്റലി– 41,035 (3,405)
സ്പെയിൻ– 20,412 (1,041)
ഇറാൻ– 19,644 (1,433)
ജർമനി– 18,756 (53)
യുഎസ്– 16,058 (219)
ദക്ഷിണകൊറിയ– 8,652 (94)
സ്വിറ്റ്സർലൻഡ്– 4,906 (51)
ബ്രിട്ടൻ– 3,269 (184)
English summary: COVID 19; World shut down