സൗദി: പ്രവാസികൾക്ക് ആശ്വാസ നടപടികൾ; ഖത്തറിൽ 6 പേർ ഗുരുതരാവസ്ഥയിൽ
Mail This Article
സൗദി: ഇന്നു മുതൽ 2 ആഴ്ചത്തേക്ക് പൊതുഗതാഗതം നിരോധിച്ചു. ആഭ്യന്തര വിമാന സർവീസ്, ട്രെയിൻ, ടാക്സി എന്നിവയ്ക്കും വിലക്കുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും മാത്രമാണ് ഇളവ്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നഭവിയിലും സന്ദർശകർക്ക് വിലക്ക്.
12,000 കോടി റിയാലിന്റെ സാമ്പത്തിക പദ്ധതിയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസപ്രദമായ നടപടികളും പ്രഖ്യാപിച്ചു. നാട്ടിൽ പോകാൻ കഴിയാത്തവരുടെ റീ എൻട്രി വീസ കാലാവധി 3 മാസത്തേക്കു നീട്ടി. ഇഖാമ (താമസാനുമതി) കാലാവധി അവസാനിച്ചവർക്ക് പ്രത്യേക ഫീസ് ഇല്ലാതെ ജൂൺ വരെ തങ്ങാൻ അനുമതി. 274 പേരാണ് രോഗബാധിതർ.
ഖത്തർ : ചരിത്രത്തിൽ ആദ്യമായി ഇന്നലെ ജുമുഅ നമസ്‌കാരം മുടങ്ങി. പൊതു ഗതാഗത സംവിധാനങ്ങൾ റദ്ദാക്കി. 80 ശതമാനം സർക്കാർ ഉദ്യോഗസ്ഥരും നാളെ മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യും. പ്രവാസികളുടേത് ഉൾപ്പെടെ മിക്ക സ്ഥാപനങ്ങൾക്കും വാടകയിൽ 6 മാസത്തെ ഇളവ്. കാർഷിക, ക്ഷീര ഉൽപന്നങ്ങൾ, മീൻ, ഇറച്ചി എന്നിവയ്ക്ക് വില പരിധി നിശ്ചയിച്ചു. 460 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6 പേർ ഗുരുതരാവസ്ഥയിൽ.
ബഹ്റൈൻ : ബഹ്റൈനിൽ ഇന്ന് 6 പേർക്കു കൂടി കോവിഡ് 19 കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവർ 285. ഒരാൾ മരിച്ചു.
ഒമാൻ : മലയാളി ഉൾപ്പെടെ 9 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗബാധിതർ 48.
കുവൈത്ത് : പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചവരെ നാടുകടത്തി. രോഗം കണ്ടെത്തിയ 5 പേർ ഗുരുതരാവസ്ഥയിൽ. പുതുതായി 11 പേർക്കു കൂടി രോഗം കണ്ടെത്തി. രോഗബാധിതർ 159.
യുഎഇ : ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 5 വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം വരെ പിഴയോ ലഭിക്കും. പുതുതായി ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. രോഗം ബാധിച്ചവർ 140.
English summary: COVID 19; Saudi Arabia suspends public transport