‘യുഎസ് മഹാമാരിയുടെ ആസ്ഥാനമായേക്കും’; മരണഭൂമിയായി ഇറ്റലി, ഇറാൻ, സ്പെയിൻ
Mail This Article
ജനീവ ∙ കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. അവിടെ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നു പറഞ്ഞു.
രോഗികൾ കൂടുന്നു; മരണവും
ആഗോള തലത്തിലെ രോഗികളുടെ എണ്ണം 4 ലക്ഷമാകുന്നു. ഇതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. ഇറ്റലിയിലും ഇറാനിലും സ്പെയിനിലും യുഎസിലും രോഗികളുടെ എണ്ണം പെരുകുന്നു. മ്യാൻമറിൽ ആദ്യമായി രോഗം എത്തി. ലാവോസിൽ ആദ്യമായി 2 പേരിൽ സ്ഥിരീകരിച്ചു.
∙സിഡ്നിയിൽ യാത്രക്കപ്പലിൽ രോഗികൾ വന്നിറങ്ങിയതോടെ ഓസ്ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 10 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം പെരുകിയതോടെ മലേഷ്യ പരിശോധന ശക്തമാക്കി.
∙ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലും പത്തിരട്ടിയാകാൻ സാധ്യത. ആശുപത്രിയിലെത്തുന്നവർക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. അതിനർഥം ആയിരങ്ങൾ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ്. 6.4 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവും– കണക്ക് ശേഖരിക്കുന്ന സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.
ചൈന തുറക്കുന്നു; മറ്റു രാജ്യങ്ങളിൽ അടച്ചിടൽ
ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കും. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്. വിലക്ക് ഏർപ്പെടുത്തിയിട്ട് 3 മാസമായി. പ്രവിശ്യ ഇന്നു തുറന്നുകൊടുക്കും. എന്നാൽ വുഹാൻ ഏപ്രിൽ എട്ടിനേ തുറക്കൂ. ഹുബെയിൽ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകൾ നീക്കും. എന്നാൽ മറ്റു മേഖലകളിൽ നിയന്ത്രണം കർക്കശമാക്കും.
മറ്റു രാജ്യങ്ങളിലെ സ്ഥിതി
∙തായ്‍ലൻഡ് ഒരു മാസത്തെ അടിയന്തരാവസ്ഥ.
∙ദക്ഷിണാഫ്രിക്കയിലുടനീളം വ്യാഴാഴ്ച മുതൽ 21 ദിവസം ലോക്ക് ഡൗൺ.
∙ ഫ്രാൻസിലെ അടച്ചിടൽ ഏതാനും ആഴ്ചകൾ കൂടി നീണ്ടേക്കും.
∙ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിൽ അവശ്യവിഭാഗത്തിൽ പെടാത്ത ബിസിനസ് സ്ഥാപനങ്ങൾ അടച്ചിടുന്നു. ആളുകൾ വീട്ടിലിരുന്നില്ലെങ്കിൽ നടപടിയെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ താക്കീത്.
∙ഒരു മാസത്തെ അടച്ചിടലിന് തയാറെടുക്കുന്ന ന്യൂസീലൻഡിലെ ജനങ്ങളോട് കൂടിക്കാണുന്നതു തീരെ കുറയ്ക്കാൻ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ.
∙ആദ്യമരണം ഉണ്ടായ നൈജീരിയ അതിർത്തികൾ അടച്ചു.
∙കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വിദേശയാത്ര നടത്തിയിട്ടുള്ള ചൈന, ഹോങ്കോങ്, തയ്‌വാൻ യാത്രക്കാരെ മക്കാവുവിൽ പ്രവേശിപ്പിക്കില്ല.
∙കിർഗിസ്ഥാനിലെ 3 വൻ നഗരങ്ങളിൽ അടിയന്തരാവസ്ഥ, കർഫ്യൂ.
∙ അവശ്യ വിഭാഗത്തിൽ പെടാത്ത സ്ഥാപനങ്ങൾ 3 ആഴ്ച അടയ്ക്കാൻ ഉത്തരവിട്ട ബ്രിട്ടൻ, 2 പേരിൽ കൂടുതലുള്ള ഒത്തുകൂടലുകൾ വിലക്കി. വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി.
∙അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഐവറി കോസ്റ്റിലും സെനഗലിലും കർഫ്യൂ, യാത്രാവിലക്ക്. ജോർദാനിൽ കർഫ്യൂ നീട്ടി.
∙തുർക്കിയിൽ കടുത്ത നിയന്ത്രണം.
∙ലോകത്താകെ രോഗം ബാധിച്ചവർ–395,635
∙ആകെ മരണം–18,605
∙നേരിയ തോതിൽ
∙രോഗമുള്ളവർ–2,65,622
∙ഗുരുതരാവസ്ഥയിലുള്ളവർ–12,358
∙രോഗം ഭേദമായവർ–103,748
വിവിധരാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികൾ, ബ്രാക്കറ്റിൽ മരണം)
∙ചൈന–81,171(3,277)
∙ഇറ്റലി–63,927 (6,077)
∙സ്പെയിൻ–39,676 (2,800)
∙ഇറാൻ–24,811 (1,934)
∙യുഎസ്–48,778 (588)
∙ജർമനി–31,370 (133)
∙ദക്ഷിണകൊറിയ–9,037 (120)
∙സ്വിറ്റ്സർലൻഡ്–9,117 (122)
∙ബ്രിട്ടൻ–6,795 (338)
English summary: US may become epicenter of COVID-19: WHO