ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കോവിഡ്; കൂടുതൽ രോഗികൾ യുഎസിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് (55) കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം ഔദ്യോഗിക വസതിയിൽ ഐസലേഷനിലാണ്. ബ്രിട്ടനിലെ കിരീടാവകാശി ചാൾസ് രാജകുമാരനും (71) കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം സ്കോട്‌ലൻഡിലെ വസതിയിൽ കഴിയുന്നു.
സമ്പർക്ക വിലക്കിൽ തുടരുമ്പോഴും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു താൻ തന്നെ നേതൃത്വം നൽകുമെന്നു ബോറിസ് ജോൺസൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ബോറിസ് ജോൺസന്റെ 5 മാസം ഗർഭിണിയായ പങ്കാളി ക്യാരി സിമൻസിനു വൈറസ് ബാധയുണ്ടോയെന്നു വ്യക്തമല്ല. ബ്രിട്ടനിൽ ആകെ രോഗികൾ 14,000 കവിഞ്ഞു. മരണം 759.
അതിനിടെ, യുഎസിലെ രോഗബാധിതരുടെ എണ്ണം (85,906) ചൈനയെയും (81,340) ഇറ്റലിയെയും (80,589) മറികടന്നു. മുപ്പതിനായിരത്തിലേറെ രോഗികളുള്ള ന്യൂയോർക്കിൽ ആശുപത്രികൾ നിറഞ്ഞതോടെ കിടത്തിചികിത്സയ്ക്കു സൗകര്യമില്ലാത്ത സ്ഥിതിയാണ്. ആരോഗ്യപ്രവർത്തകരുടെ കുറവും മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമവുമുണ്ട്. യുഎസിൽ ഇതുവരെ മരണം 1307. വൈറസ് കൂടുതൽ ഗുരുതരമായി ബാധിച്ച മറ്റു രാജ്യങ്ങൾ: സ്പെയിൻ, ജർമനി, ഇറാൻ, ഫ്രാൻസ്. നാലായിരത്തിലേറെപ്പേർ മരിച്ച സ്പെയിനിൽ ലോക് ഡൗൺ ഏപ്രിൽ 12 വരെ നീട്ടി.
English summary: Boris Johnson tests positive for COVID 19