പ്രതിദിനമരണം 800 കവിഞ്ഞ് ഇറ്റലിയും സ്പെയിനും; ലോകജനത വീട്ടിനുള്ളിൽ
Mail This Article
യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോർക്ക് അടക്കം 3 സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു.
ലോകത്ത് ആകെ മരണം 30,000 കടന്നു. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നിൽ സ്പെയിൻ. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്. യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. രോഗികൾ പതിനായിരങ്ങളായി വർധിച്ചതോടെ ആവശ്യത്തിനു മെഡിക്കൽ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവർത്തകർ വലയുന്ന സ്ഥിതിയാണ്. സമ്പൂർണ ക്വാറന്റീൻ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്.
രാജ്യങ്ങളിലെ സ്ഥിതി
സ്പെയിൻ ∙ ആകെ മരണം 6528; ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത് ആദ്യം. രോഗികൾ 78,000 കടന്നു. ലോക് ഡൗൺ ഏപ്രിൽ 9 വരെ നീട്ടി.
ഫ്രാൻസ് ∙ മരണം 2,000 കവിഞ്ഞു. വരുന്ന രണ്ടാഴ്ച അതികഠിനമെന്നു മുന്നറിയിപ്പ്. രോഗികൾ 37,000 കവിഞ്ഞു.
സ്വിറ്റ്സർലൻഡ് ∙ രോഗികൾ 15,000. മരണം 290.
ഓസ്ട്രേലിയ ∙ പൊതുസ്ഥലത്തു രണ്ടു പേരിലധികം കൂട്ടം കൂടരുത്. 70നു മുകളിൽ പ്രായമുള്ളവർ വീട്ടിലിരിക്കണം. രോഗികൾ 3978
ന്യൂസിലൻഡ് ∙ ആദ്യ കോവിഡ് മരണം. രോഗികൾ 500 കവിഞ്ഞു.
ബ്രിട്ടൻ ∙ ദിവസം 10,000 പേർക്കു പരിശോധന. താമസിയാതെ 20,000 പേരെ പരിശോധിക്കേണ്ടിവരും. പതിനായിരം വെന്റിലേറ്ററിനു കൂടി കമ്പനികളോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രോഗികൾ 19,000 കവിഞ്ഞു. മരണം 1228.
തായ്‌ലൻഡ് ∙ കോവിഡ് ഭീതിയിൽ ജയിലിൽ കലാപം.
സിംഗപ്പുർ ∙ മൂന്നാമത്തെ മരണം. പൊതുസ്ഥലത്തു കർശന നിയന്ത്രണം.
ജർമനി ∙ പതിനായിരങ്ങൾ രോഗികളായതോടെ ആരോഗ്യ പരിപാലന സംവിധാനം താറുമാറായി.
യുഎസ് ∙ മരണം 2,000 കടന്നു. ഷിക്കാഗോയിൽ നവജാത ശിശുവും മരിച്ചു. കോവിഡ് ബാധിച്ച് ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞ് മരിക്കുന്നത് ആദ്യം. രോഗികൾ 1.23 ലക്ഷം. ലോകത്ത് ഏറ്റവും രോഗികളുള്ള രാജ്യം. ന്യൂയോർക്ക്, കനക്ടികട്ട്, ന്യൂജഴ്സി എന്നീ മേഖലകളിൽ 14 ദിവസത്തേക്കു യാത്രാനിയന്ത്രണം.
തുർക്കി ∙ യാത്രാനിയന്ത്രണം തുടരുന്നു. രോഗികൾ 7000 കവിഞ്ഞു. മരണം 108
ഇറാൻ ∙ മരണം 2640. രോഗികൾ 38,309.
ജപ്പാൻ ∙ ടോക്കിയോ നഗരത്തിൽ രോഗികൾ വർധിക്കുന്നു. ഇന്നലെ മാത്രം 68 പേർ. രാജ്യത്താകെ 55 മരണം. രോഗികൾ 1700 കവിഞ്ഞു.
പാക്കിസ്ഥാൻ ∙ രോഗികൾ 1526. മരണം 13
ചൈന ∙ വുഹാനിൽ 10 ദിവസത്തിനിടെ ഒരു പുതിയ രോഗി മാത്രം. വിദേശത്തുനിന്നു തിരിച്ചെത്തുന്നവർ വീണ്ടും രോഗം പരത്തുന്നതു തടയാൻ അതീവ ജാഗ്രത. വിദേശത്തുനിന്നു വന്ന 313 പേർക്കാണ് ഇതുവരെ രോഗം കണ്ടത്. പുതിയ രോഗികൾ 45. ശനിയാഴ്ച 5 മരണം.
റഷ്യ ∙ ഇന്നുമുതൽ അതിർത്തികൾ അടയ്ക്കുന്നു.
വിവിധ രാജ്യങ്ങളിലെ സ്ഥിതി ( രോഗികൾ, ബ്രാക്കറ്റിൽ മരണം എന്ന ക്രമത്തിൽ)
∙ യുഎസ്: 1,23,958 (2231)
∙ ഇറ്റലി: 92,472 (10,023)
∙ ചൈന: 81,439 (3300)
∙ സ്പെയിൻ: 78,797 (6528)
∙ ജർമനി: 58,247 (455)
∙ ഇറാൻ: 38,309 (2640)
∙ ഫ്രാൻസ്: 37,575 (2314)
∙ ബ്രിട്ടൻ: 19,522 (1228)
∙ സ്വിറ്റ്സർലൻഡ്:14,593 (290)
∙ ദക്ഷിണ കൊറിയ: 9583 (152)
∙ കാനഡ: 5655 (63)
∙ ഓസ്ട്രേലിയ: 3969 (16)
∙ മലേഷ്യ: 2470 (34)
∙ ജപ്പാൻ: 1693 (52)
∙ ന്യൂസീലൻഡ്: 514 (1)
∙ ഇന്ത്യ: 979 (25)
∙ലോകത്താകെ രോഗം ബാധിച്ചവർ 6,83,997
∙ആകെ മരണം 32,165
∙ഗുരുതരാവസ്ഥയിലുള്ള രോഗികൾ 25,426
∙നേരിയ തോതിൽ രോഗമുള്ളവർ 4,80,006
∙രോഗം ഭേദമായവർ 1,46,400
English summary: COVID 19; Italy and Spain faces severe situation