ADVERTISEMENT

കോവിഡിന്റെ പ്രത്യാഘാതങ്ങൾ ചൈനയുടെ വ്യവസായ മേഖല മറികടക്കുന്നുവെന്ന വാർത്തകൾ ഏതാനും ദിവസങ്ങളായി കേൾക്കുന്നുണ്ട്. വ്യവസായ മേഖല ചൈനീസ് സമ്പദ്ഘടനയുടെ ജീവനാഡിയാണ്; ജിഡിപിയുടെ 30 % ഉൽപാദനമേഖലയുടേതാണ്.

ലോക്ഡൗൺ മൂലം വ്യവസായ മേഖല താറുമാറായിരുന്നു. ഈ വർഷം ആദ്യ രണ്ടു മാസം ഉൽപാദനം കുത്തനെ ഇടിഞ്ഞു. തലേവർഷം ഇതേ സമയത്തെ നിരക്കുമായി താരതമ്യം ചെയ്താൽ 16 % ഇടിവ്. വ്യവസായ വളർച്ച സൂചിപ്പിക്കുന്ന ‘പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ്’ (പിഎംഐ) പ്രകാരം ഉൽപാദനനിരക്ക് ഡിസംബറിലെ 50.2 ശതമാനത്തിൽനിന്ന്  35.7 % ആയി താഴ്ന്നു. പിഎംഐ നിരക്ക് 50 ശതമാനത്തിൽ താഴെയാകുന്നതു മാന്ദ്യസൂചനയാണ്.  

ഉയിർത്തെഴുന്നേറ്റോ ചൈന ?

വീഴ്ച തങ്ങൾ മറികടന്നുവെന്നാണു ചൈന പറയുന്നത്. വ്യവസായ ഉപമന്ത്രി ഷിൻ ജിയോബിൻ കുറെ വിശദാംശങ്ങളും നൽകി: ഇടത്തരം, ചെറുകിട കമ്പനികളിലെ ഉൽപാദനനില കഴിഞ്ഞ ശനിയാഴ്ചയോടെ 76 % എത്തി. ടെക്സ്റ്റൈൽ, ഓട്ടോ, മെഷിനറി മേഖലകളിൽ ഹാജർനില 70– 90 % ആയി. 20 ലക്ഷം ഡോളറിലേറെ വരുമാനമുള്ള വ്യവസായ സ്ഥാപനങ്ങളിലെ 90% ജീവനക്കാരും തിരിച്ചെത്തി.

വൈറ്റമിനുകളും ആന്റിബയോട്ടിക്കുകളും മറ്റും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രവർത്തനവും സാധാരണനിലയിൽ. കണക്കുകൾ കുറച്ചെല്ലാം പർവതീകരിച്ചതാകാം. കാരണം വിദേശത്തു നിന്നുള്ള രണ്ടാം ഘട്ട വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ വ്യവസായ മേഖലയുടെ സുഗമ പ്രവർത്തനം അനുവദിക്കുന്നല്ല.

china-school-students
പുതിയ പാഠം... കോവിഡ് ബാധയെത്തുടർന്ന് ചൈനയിലെ ജിയാങ്‌സുവിൽ അടച്ച സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ, ചിത്രം: എഎഫ്പി

വാതിൽ തുറക്കുന്ന വുഹാൻ

ജനുവരി 23 മുതൽ  ലോക്ഡൗണിലായിരുന്ന കോവിഡ് പ്രഭവകേന്ദ്രം വുഹാൻ ഇപ്പോൾ സാധാരണ നിലയിലാണ്. പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യുന്നില്ല. 95% തൊഴിലാളികളും തിരിച്ചെത്തി. വാഹന വ്യവസായങ്ങൾ മൂലം ‘ചൈനയുടെ ഡെട്രോയ്റ്റ്’എന്നാണു വുഹാൻ അറിയപ്പെടുന്നത്. ഇവിടെയാണു ബ്യൂക്, പ്യൂഷോ, ഷെവർലെ, റെനോ, ഹോണ്ട തുടങ്ങിയ കമ്പനികളുടെ വാഹന ഘടകങ്ങൾ നിർമിക്കുന്നത്; മറ്റ് ഒട്ടേറെ ഓട്ടോ പാർട്സ് കമ്പനികളുടെയും ആസ്ഥാനം.

ജപ്പാൻ– ചൈന സംയുക്ത സംരംഭമായ ഡോങ്ഫെങ് ഹോണ്ടയുടെ 3 ഫാക്ടറികൾ  വുഹാനിലാണ്. മൂന്നും പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ മാർച്ചിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാൽ ഉൽപാദനം കുറവാണ്. വളർച്ച താഴേക്കെന്നു സാമ്പത്തിക വിദഗ്ധരും ബാങ്കുകളും വിലയിരുത്തുന്നു. പിഎംഐ കണക്കുകളും ആത്മവിശ്വാസം നൽകുന്നതല്ല. 

dhar
ഡോ. ബിശ്വജിത് ധർ

നിലം തൊട്ട ആഗോള വിപണി

നഷ്ടമായ വിദേശ വിപണികൾ തിരിച്ചുപിടിക്കുന്നതാകും ചൈനയുടെ പ്രധാന വെല്ലുവിളി. ചൈനയുടെ പ്രധാന വ്യവസായങ്ങളെല്ലാം കയറ്റുമതി അധിഷ്ഠിതമാണ്. അവയുടെ പ്രധാന വിപണികളായ യുഎസും യൂറോപ്പും ഇന്ത്യയും വൈറസിന്റെ പിടിയിലാണ്. നാലു ദശകമായി ചൈനയുടെ വ്യവസായമേഖലയെ പരിപോഷിച്ച ആഗോള വിപണി അവരുടെ മടങ്ങിവരവിനു സജ്ജമല്ല; സമീപഭാവിയിലൊന്നും സജ്ജമാകുകയുമില്ല.

സാമ്പത്തികാശ്വാസ പദ്ധതികളിലൂടെ ആഭ്യന്തര വിപണിയെ സജീവമാക്കി ഉണർവുണ്ടാക്കാൻ ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിനു കഴിഞ്ഞേക്കാം. അദ്ദേഹത്തിന്റെ മുൻഗാമി ഹു ജിന്റാവോ 2008 ലെ ആഗോളമാന്ദ്യത്തിന്റെ കാലത്ത് അതാണു ചെയ്തത്. ഇപ്പോഴത്തെ തകർച്ചയെ അതിജീവിക്കാൻ ചൈനയ്ക്കു കഴിയുകയാണെങ്കിൽ, അവരുടെ സമ്പദ്ഘടനയുടെ കരുത്ത് സമാനതകളില്ലാത്തതാണെന്ന കാര്യത്തിൽ സംശയമില്ല.

ഇല്ലെങ്കിൽ, പ്രതികൂലസാഹചര്യങ്ങളെ ചൈന കരുത്താക്കി മാറ്റിയെടുക്കുന്ന ഈ നൂറ്റാണ്ടിലെ മൂന്നാം സന്ദർഭമാകും ഇത്. ആദ്യത്തേത് 9/11 ഭീകരാക്രമണശേഷമായിരുന്നു. അപ്പോഴാണ് ചൈന സാമ്പത്തിക ശക്തികേന്ദ്രമായി ഉയർന്നത്. രണ്ടാമത്തേത് 2008ലെ ആഗോള മാന്ദ്യകാലം. അന്നും തങ്ങളുടെ ശക്തിസ്രോതസ്സുകൾ സമാഹരിച്ച് തലയുയർത്തി നിൽക്കാൻ ചൈനയ്ക്കു സാധിച്ചു.

(ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിൽ പ്രഫസറാണു ലേഖകൻ).

English summary: COVID 19; China returns normal

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com