കോവിഡ് നെഗറ്റീവ്, കഫത്തിലും മറ്റും വൈറസ്; സ്പെയിനിൽ ഒറ്റദിവസം 849 മരണം
Mail This Article
വാഷിങ്ടൻ∙ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; മരണസംഖ്യ 39,500 കവിഞ്ഞു. ഇതിൽ പകുതിയിലേറെയും ഇറ്റലിയിലും സ്പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോൾ മ്യാൻമർ, ടാൻസാനിയ എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈന ഏറെക്കുറെ പഴയനിലയിലേക്കു മടങ്ങിയെത്തി. വ്യവസായ സ്ഥാപനങ്ങളിൽ 98.6 ശതമാനവും പ്രവർത്തനം പുനരാരംഭിച്ചു.
∙ സ്പെയിൻ: 24 മണിക്കൂറിൽ 849 മരണം. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന മരണനിരക്ക്. മൊത്തം മരണം 8,000 കടന്നു
∙ ഓസ്ട്രേലിയ: പുതിയ കേസുകളിലെ വർധന ഒരാഴ്ച മുൻപ് 25-30 % ആയിരുന്നത് 9% ആയി കുറഞ്ഞു.
∙ ബ്രിട്ടൻ: മരണനിരക്ക് കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.
∙ റഷ്യ: രോഗികളുടെ എണ്ണം കൂടി. നിയമ ലംഘനത്തിനും വ്യാജപ്രചാരണത്തിനും കടുത്ത ശിക്ഷയ്ക്കുള്ള നിയമ നിർമാണത്തിന് പാർലമെന്റ് അംഗീകാരം.
∙ ഇറാൻ: ഒറ്റദിവസം മൂവായിരത്തിലേറെ പുതിയ കേസ്. മരണവും മൂവായിരത്തിനടുത്ത്. ഉപരോധ ഇളവുകളിലൂടെ യൂറോപ്യൻ രാജ്യങ്ങൾ ആദ്യമായി മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു.
∙ ഇന്തൊനീഷ്യ: പുതുതായി ആയിരത്തിയഞ്ഞൂറിലേറെ കേസ്. കോവിഡിനെതിരെ അടിയന്തരാവസ്ഥ.
∙ ചൈന: പുറത്തു നിന്നെത്തിയ 48 പേർക്ക് രോഗം. രണ്ടാമതും വൈറസ് പടരുമെന്നു ഭീതി. വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽനിന്ന് 8നു വിമാന സർവീസ് പുനരാരംഭിക്കും.
∙ ജർമനിയിൽ രോഗികൾ 67,000 കവിഞ്ഞു. ദക്ഷിണ കൊറിയയിൽ പതിനായിരത്തിനടുത്ത്. സ്വിറ്റ്സർലൻഡിൽ 16,000 കടന്നു. ജപ്പാനിലും രോഗം പടരുന്നു.
∙ 15 ദിവസത്തെ സാമൂഹിക അകലം പ്രഖ്യാപിച്ച് വിയറ്റ്നാം.
∙ ബെൽജിയത്തിൽ 12 വയസ്സുകാരി മരിച്ചു. പോർച്ചുഗലിൽ കഴിഞ്ഞദിവസം 14 വയസ്സുകാരൻ മരിച്ചിരുന്നു.
∙ ഫ്രാൻസിസ് മാർപാപ്പയുടെ വികാരി ജനറലായ കർദിനാൾ ആഞ്ജലോ ഡി ഡോനാട്ടിസിനു രോഗം സ്ഥിരീകരിച്ചു.
∙ പാക്കിസ്ഥാനിൽ 1,20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്.
കോവിഡ് നെഗറ്റീവായിട്ടും കഫത്തിലും മറ്റും വൈറസ്
ബെയ്ജിങ് ∙ കോവിഡ് നെഗറ്റീവ് എന്നു പരിശോധനയിൽ സ്ഥിരീകരിച്ച രോഗികളുടെ കഫത്തിലും വിസർജ്യത്തിലും കൊറോണ വൈറസ്. ചൈനയിലെ ക്യാപിറ്റൽ മെഡിക്കൽ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
133 പേരിലായിരുന്നു പരിശോധന. തൊണ്ടയിൽനിന്നുള്ള സ്രവപരിശോധനയിൽ 22 പേരുടെ ഫലം നെഗറ്റീവായി. കോവിഡ് മാറിയെന്ന പ്രാഥമിക സൂചന. എന്നാൽ ഇവരുടെ കഫത്തിൽ 39 ദിവസവും വിസർജ്യത്തിൽ 13 ദിവസവും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം, ഫലത്തെ പൂർണവിശ്വാസത്തിലെടുക്കേണ്ടെന്നു ഗവേഷകർ തന്നെ പറയുന്നു.
ഇതുമൂലം രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. കഫത്തിലൂടെയും വിസർജ്യത്തിലൂടെയും വൈറസിന്റെ ജനിതകാവശിഷ്ടങ്ങൾ ചെറിയ തോതിൽ പുറന്തള്ളുക സാധാരണമാണെന്നും അണുബാധയ്ക്കു സാധ്യത കുറവാണെന്നും ചില ശാസ്ത്രജ്ഞർ പറയുന്നു.
∙ലോകത്താകെ രോഗികൾ 8,19,038
∙ആകെ മരണം 39,794
∙ഗുരുതരം 30,826
∙നേരിയ തോതിൽ 5,75,204
∙ഭേദമായവർ 1,73,214
വിവിധ രാജ്യങ്ങളിലെ സ്ഥിതി (രാജ്യം, രോഗികൾ, ബ്രാക്കറ്റിൽ മരണം എന്ന ക്രമത്തിൽ)
∙ യുഎസ്: 1,74,697 (3400)
∙ ഇറ്റലി: 1,01,739 (11,591)
∙ സ്പെയിൻ: 94,417 (8269)
∙ ചൈന: 81,518 (3305)
∙ ജർമനി: 68,180 (682)
∙ ഇറാൻ: 44,605 (2898)
∙ ഫ്രാൻസ്: 44,550 (3024)
∙ ബ്രിട്ടൻ: 25,150 (1789)
∙ സ്വിറ്റ്സർലൻഡ്:16,176 (395)
∙ ദ.കൊറിയ: 9786 (162)
∙ കാനഡ: 7474 (92)
∙ ഓസ്ട്രേലിയ: 4561 (19)
∙ മലേഷ്യ: 2766 (43)
∙ ജപ്പാൻ: 1953 (56)
∙ ന്യൂസീലൻഡ്: 647 (1)
∙ ഇന്ത്യ: 1423 (37)
English summary: Worldwide COVID 19 cases