ലാറ്റിൻ അമേരിക്കയിൽ പിടിമുറുക്കി വൈറസ്
Mail This Article
ബ്രസീലും മെക്സിക്കോയും കടന്നു പരക്കുന്ന കൊറോണ വൈറസ്, ലാറ്റിൻ അമേരിക്കൻ നഗരങ്ങളെ വിഴുങ്ങുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുകയും രാജ്യാന്തര വിമാനസർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടും മിക്ക നഗരങ്ങളിലും കോവിഡ് പടരുകയാണ്. വെന്റിലേറ്ററുകളുടെ കുറവാണ് മരണസംഖ്യ ഉയർത്തുന്നത്.
പെറുവിൽ രോഗികൾ ലക്ഷത്തോടടുത്തു. ചിലെയിൽ അരലക്ഷം കവിയുന്നു. ചിലെയുടെ തലസ്ഥാനമായ സാന്തിയാഗോയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകളില്ല. 34,000 രോഗികളുള്ള ഇക്വഡോറിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവുകളിൽ ജനം തിക്കിത്തിരക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ യൂറോപ്പിന്റെ അവസ്ഥയിലേക്ക് എത്തുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
രാജ്യങ്ങളിലെ സ്ഥിതി
റഷ്യ∙ രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു. യുഎസ് കഴിഞ്ഞാൽ രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. പ്രതിദിന കേസുകൾ വർധിക്കാത്തത് ആശ്വാസം പകരുന്നതായി ലോകാരോഗ്യ സംഘടന.
യുഎസ് ∙ ന്യൂയോർക്ക് നഗരം വീണ്ടും തുറക്കുമ്പോൾ സബ്‌വേയിലെ തിരക്ക് ഒഴിവാക്കാൻ 1918 ൽ ഫ്ലൂ പടർന്ന കാലത്ത് നടപ്പാക്കിയ ജോലിസമയക്രമീകരണം പൊടിതട്ടിയെടുക്കുന്നു. ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും വ്യത്യസ്ത സമയക്രമത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒരു മാസത്തേക്കു കൂടി നീട്ടി.
മെക്സിക്കോ ∙ രോഗികളുടെയും മരണത്തിന്റെയും പ്രതിദിനക്കണക്കിൽ റെക്കോർഡ്. ഒറ്റദിവസം 2,713 രോഗികൾ, 334 മരണം. മരണം 300 കടക്കുന്നത് രണ്ടാം തവണ. ആകെ രോഗികൾ അരലക്ഷം കവിഞ്ഞു. മരണം 5,700
ബ്രസീൽ ∙ ഒറ്റദിവസം 1179 മരണം. പ്രതിദിന കേസുകളിലും (17,408) റെക്കോർഡ്. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനെ മറികടന്ന് മൂന്നാം സ്ഥാനത്ത്.
സ്പെയിൻ ∙ 6 വയസ്സിനു മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി.
ദക്ഷിണ കൊറിയ ∙ സ്കൂളുകൾ തുറന്നതോടെ പുതിയ കേസുകൾ. 75 വിദ്യാലയങ്ങൾ വീണ്ടും അടച്ചു.
ചൈന ∙ പുതുതായി 16 കേസ്. ഒന്നൊഴികെ എല്ലാം പ്രകടമായ രോഗലക്ഷണമില്ലാത്തവ; ഇവ റിപ്പോർട്ട് ചെയ്തത് രോഗത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽ.
കോവിഡ് ലോകം
രോഗികൾ - 50,39,500
മരണം - 3,26,501
English Summary: Covid spreading in latin america