കോവിഡ് കേന്ദ്രമായി ബ്രസീൽ; ഒരു ദിവസം 20,000 രോഗികൾ
Mail This Article
ചൊവ്വാഴ്ച മാത്രം 1179 മരണം രേഖപ്പെടുത്തി ബ്രസീൽ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി. 24 മണിക്കൂറിൽ 20,000 പുതിയ രോഗികൾ. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു വ്യാപകമാക്കി. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ പുതിയ രോഗികൾക്കു പ്രവേശനം നൽകുന്നില്ല.
∙ മെക്സിക്കോയിൽ ഒറ്റ ദിവസം 424 മരണം. പുതിയ 2248 രോഗികൾ.
∙ പെറുവിൽ ആകെ രോഗികളുടെ എണ്ണം 1 ലക്ഷം കഴിഞ്ഞു.
∙ സ്പെയിനിൽ രോഗവ്യാപന തീവ്രത കുറഞ്ഞെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിലും സാമ്പത്തികത്തകർച്ചയിലും പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം ശക്തമായി.
∙ രോഗികളുടെ എണ്ണം പെരുകുന്ന റഷ്യയ്ക്ക് യുഎസ് 50 വെന്റിലേറ്ററുകൾ ഉൾപ്പെടുന്ന വൈദ്യസഹായം ഇന്നെത്തിക്കും.
∙ ചൈനയിൽ 2 പുതിയ രോഗികൾ കൂടി.
∙ രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥയിൽ അടുത്ത ആഴ്ച ഇളവുകൾ നൽകുമെന്ന് ജപ്പാൻ.
∙ മലേഷ്യയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കുള്ള തടങ്കൽ പാളയത്തിൽ 35 പേർക്കു കൂടി രോഗം വ്യാപിച്ചു. കുടിയേറ്റക്കാരെ വേട്ടയാടുന്നതു നിർത്തിവയ്ക്കണമെന്ന് യുഎൻ.
∙ 1.29 ലക്ഷം രോഗികളുള്ള ഇറാനിൽ 10,000 ആരോഗ്യപ്രവർത്തകർക്കു കോവിഡ് പിടിപെട്ടതായി ആരോഗ്യ സഹമന്ത്രി.
∙ നേപ്പാളിൽ 17 പുതിയ രോഗികൾ, ആകെ 444. ഇതുവരെ 2 മരണം മാത്രം.
∙ പാക്കിസ്ഥാനിൽ രോഗികളുടെ എണ്ണം അര ലക്ഷത്തോടടുത്തു. മരണം 1000 കടന്നു.
∙ ആഫ്രിക്കൻ രാജ്യങ്ങൾ പരിശോധനാ നിരക്ക് 10 മടങ്ങെങ്കിലും വർധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധർ. 14 ലക്ഷം കോവിഡ് പരിശോധനകൾ മാത്രം നടത്തിയ ആഫ്രിക്കയിൽ ആകെ രോഗികൾ ഒരു ലക്ഷത്തോടടുക്കുകയാണ്.
∙ ദക്ഷിണാഫ്രിക്കയിൽ 2 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു.
English Summary: Covid World roundup