ദക്ഷിണ കൊറിയയിൽ രണ്ടാം വ്യാപനം; അകലം തിരിച്ചുകൊണ്ടുവരും
Mail This Article
സോൾ ∙ കോവിഡ് രണ്ടാം വ്യാപനം നിയന്ത്രണാതീതമാകുമെന്ന ഭീതിയിൽ ദക്ഷിണ കൊറിയ. തലസ്ഥാനനഗരമായ സോളിൽ അടുത്ത 3 ദിവസത്തിനകം പ്രതിദിന രോഗികൾ ശരാശരി 30 ൽ താഴെയാകുന്നില്ലെങ്കിൽ സാമൂഹിക അകലം വീണ്ടും ഏർപ്പെടുത്തുമെന്നു സോൾ മേയർ പാർക് വോൻ സൂൻ അറിയിച്ചു.
ബസും ട്രെയിനുമടക്കം പൊതുഗതാഗത സംവിധാനം ആളുകൾ കരുതലില്ലാതെ ഉപയോഗിച്ചുതുടങ്ങിയത് ആശങ്ക ഉയർത്തുന്നു. രോഗവ്യാപന തോത് 1:8 എന്ന നിലയിലാണെന്നും ഒരുമാസത്തിനകം ദിവസം 800 രോഗികൾ വീതമായേക്കുമെന്നും മേയർ മുന്നറിയിപ്പു നൽകി.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന സോളിലാണ് പുതിയ രോഗികളേറെയും.ഫെബ്രുവരി അവസാനം രാജ്യത്ത് പ്രതിദിനം 900 രോഗികൾ വരെയായെങ്കിലും വ്യാപകമായ പരിശോധനയിലൂടെയും രോഗസ്രോതസ്സ് കണ്ടെത്തുന്നതിലൂടെയും പ്രതിദിനം രോഗികൾ 10 ൽ താഴെയായി കുറയ്ക്കാൻ ഏപ്രിൽ അവസാനത്തോടെ ദക്ഷിണ കൊറിയയ്ക്കു കഴിഞ്ഞിരുന്നു. ലോക് ഡൗൺ ഇളവുകൾക്കു പിന്നാലെ മേയ് ആദ്യം സോളിലെ നിശാക്ലബുകൾ അടക്കം തുറന്നതോടെയാണു രണ്ടാം വ്യാപനം ആരംഭിച്ചത്.
മേയ് അവസാനമായതോടെ പ്രതിദിനം 40–50 രോഗികളായി. സോളിലെ ഒരു ഹോളിഡേ ക്ലബിൽ നിന്ന് സമൂഹവ്യാപനം സംഭവിച്ചുവെന്നാണു കണ്ടെത്തൽ.
അതേസമയം, വൈറസ് വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ മതചടങ്ങുകൾ രോഗം പടരാൻ പുതിയ സാഹചര്യങ്ങൾ ഒരുക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ക്ലബുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ ഒത്തുചേരലുകളും വ്യാപനത്തിന് കളമൊരുക്കുന്നുണ്ട്.
English Summary: Covid second spread in South Korea