ഹാഫിസ് സയീദിന്റെ ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു
Mail This Article
ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെയും 4 കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ടുകൾ പാക്കിസ്ഥാൻ പുനഃസ്ഥാപിച്ചു. ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഉപരോധ സമിതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു റിപ്പോർട്ട്.
പാക്ക് ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവയുടെയും ലഷ്കറെ തയിബയുടെയും സ്ഥാപകനായ സയീദിനെയും കൂട്ടാളികളെയും യുഎൻ രക്ഷാസമിതിയാണു ഭീകരപട്ടികയിൽപ്പെടുത്തി ഉപരോധപ്പെടുത്തിയത്.സാമ്പത്തിക സ്രോതസ്സുകൾ സംബന്ധിച്ച രേഖകൾ യുഎൻ സമിതിക്കു മുൻപാകെ ഹാജരാക്കിയതിനെ തുടർന്നാണത്രേ അക്കൗണ്ടുകൾ മരവിച്ച നടപടി പിൻവലിക്കാൻ അനുമതി നൽകിയത്.
ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്ന 2 കേസുകളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പാക്ക് ഭീകരവിരുദ്ധ കോടതി സയീദിനെ 11 വർഷം തടവിനു ശിക്ഷിച്ചു. ലഷ്കറെ അംഗങ്ങളായ മറ്റു 4 ഭീകരർക്കൊപ്പം ലഹോറിലെ കോട് ലഖ്‌പത് ജയിലാണിപ്പോൾ. 2008 മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണു കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
English summary: Pakistan restores bank accounts of Hafiz Saeed