പൗരാവകാശസമര നായകൻ സി.ടി. വിവിയന്‍ അന്ത്യാഞ്ജലി
Mail This Article
അറ്റ്ലാന്റ (യുഎസ്) ∙ അമേരിക്കയിൽ കറുത്തവർഗക്കാരുടെ പൗരാവകാശ സമരങ്ങളുടെ ആദ്യകാല നേതാക്കളിലൊരാളായ റവ. സി.ടി. വിവിയൻ (95) അന്തരിച്ചു. തെക്കൻ സംസ്ഥാനങ്ങളിലെ വംശീയവിവേചനങ്ങൾക്കെതിരായ സമരങ്ങളിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വിശ്വസ്തരിലൊരാളായി പ്രവർത്തിച്ചു.
1940 കളിൽ ഇല്ലിനോയിയിലും പിയോറിയയിലും തുല്യാവകാശത്തിനായി ധർണകൾ നടത്തി. പിന്നീടു തെക്കൻ സംസ്ഥാനങ്ങളിലെങ്ങും നടന്ന പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായി. 1961 ൽ മിസിസിപ്പിയിലേക്കു നടത്തിയ ഫ്രീഡം റൈഡിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 2013 ൽ ബറാക് ഒബാമ പ്രസിഡന്റിന്റെ മെഡൽ നൽകി ആദരിച്ചു. 1960 കളിലെ പൗരാവകാശ സമരങ്ങളെക്കുറിച്ച് വിവിയൻ രചിച്ച ‘ബ്ലാക് പവർ ആൻഡ് അമേരിക്കൻ മിത്ത്’ പ്രശസ്തമാണ്. പൗരാവകാശ വിഷയങ്ങളിൽ ലിൻഡൻ ബി. ജോൺസൻ, ജിമ്മി കാർട്ടർ, റീഗൻ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ എന്നീ പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്നു.