യാത്രാവിലക്കു നീട്ടാനാകില്ല: ഡബ്ല്യുഎച്ച്ഒ
Mail This Article
ജനീവ ∙ രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ലെന്നും കോവിഡ് വ്യാപനം അതിർത്തിക്കകം നിയന്ത്രിച്ചുനിർത്താൻ രാജ്യങ്ങൾ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നിർബന്ധിത മാസ്ക് ധാരണം മുതൽ ആൾക്കൂട്ടം ഒഴിവാക്കൽ വരെയുള്ള ആരോഗ്യ നടപടികൾ കർശനമായി പാലിക്കാതെ വ്യാപനം തടഞ്ഞുനിർത്താനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെട്രോസ് അദാനം ഓർമിപ്പിച്ചു.
വിയറ്റ്നാം: വിനോദസഞ്ചാരകേന്ദ്രമായ ദനാങ്ങിൽ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ സ്വദേശി സഞ്ചാരികൾ അടക്കം 80,000 പേരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഹോങ്കോങ്: രണ്ടിലേറെ പേർ സംഘം ചേരുന്നതു വിലക്കി. പൊതുസ്ഥലത്തു മാസ്ക് നിർബന്ധം.
ചൈന: വുഹാനിലെ പ്രാദേശിക ഭരണകൂടം കൊറോണ വൈറസ് ബാധ മൂടിവച്ചെന്ന് വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടർമാരിലൊരാൾ വെളിപ്പെടുത്തി. വുവാനിലെ മാർക്കറ്റിൽ ചെന്നപ്പോഴും അധികൃതർ തെളിവുകൾ നശിപ്പിച്ചെന്നു ഹോങ്കോങ്ങിൽ സർജനും മൈക്രോ ബയോളജിസ്റ്റുമായ പ്രഫ. ക്വോക് യുങ് യെൻ ബിബിസി അഭിമുഖത്തിൽ പറഞ്ഞു.
യുഎസ്: മരുന്നുകമ്പനിയായ മൊഡേണ സർക്കാർ പിന്തുണയോടെ നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചു. രോഗലക്ഷണങ്ങളില്ലാത്ത 30,000 പേരിലാണു ഈ ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക. മൊഡേണ അടക്കം 3 രാജ്യാന്തര കമ്പനികളാണു വാക്സിൻ പരീക്ഷണത്തിൽ മുന്നേറുന്നത്. വർഷാവസാനത്തോടെ മരുന്ന് വിപണിയിലെത്തിക്കുകയാണു ലക്ഷ്യം.
English Summary: Cannot extend travel ban says who