എച്ച്1ബി വീസക്കാർക്ക് യുഎസ് സർക്കാർ കരാർ ജോലിയിൽ വിലക്ക്
Mail This Article
വാഷിങ്ടൻ ∙ യുഎസിലെ ഫെഡറൽ സർക്കാർ ഏജൻസികളിൽ കരാർ, ഉപകരാർ ജോലികളിൽ വിദേശികളെ, പ്രത്യേകിച്ചും എച്ച്1ബി വീസയുള്ളവരെ, നിയമിക്കുന്നതു വിലക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിൽ ജോലി തേടുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്കു വൻ തിരിച്ചടിയാണ് ഉത്തരവ്. പരമാവധി അമേരിക്കക്കാരെ തന്നെ ജോലിക്കെടുക്കണമെന്ന് ഉത്തരവിലുണ്ട്.
എച്ച്1ബി, എച്ച്2ബി എന്നിവയടക്കമുള്ള താൽക്കാലിക തൊഴിൽ വീസകൾ നൽകുന്നത് ജൂൺ 23 മുതൽ യുഎസ് നിർത്തിവച്ചിരിക്കുകയാണ്. ഡിസംബർ 31 വരെയാണിത്. നിലവിൽ ഈ വീസകളിൽ യുഎസിൽ ജോലി ചെയ്യുന്നവരെ ബാധിക്കില്ലെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതിനു പിന്നാലെയാണ് ആരെയും ജോലിക്കെടുക്കരുതെന്ന ഉത്തരവ്.
ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അപേക്ഷിക്കുന്നത് എച്ച്1ബി വീസയ്ക്കാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട തൊഴിൽമേഖലകളിൽ യുഎസ് കമ്പനികൾക്ക് വിദേശികളെ ജോലിക്കുവയ്ക്കാൻ വഴിയൊരുക്കുന്നതായിരുന്നു ഇത്. അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കാനെന്ന പേരിലാണ് തിരഞ്ഞെടുപ്പു വരാനിരിക്കെ ട്രംപിന്റെ ഉത്തരവ്.
English Summary: Ban for H1B visa holders in USA government contract jobs