കോവിഡിനെ നേരിടാൻ പൊലീസ് സേന; സർക്കാർ തീരുമാനം ലങ്കൻ മോഡലിൽ
Mail This Article
തിരുവനന്തപുരം∙ കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കാനും സഞ്ചാര നിയന്ത്രണം ഏർപ്പെടുത്താനും പൊലീസ് സേനയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം ലങ്കൻ മോഡൽ. ശ്രീലങ്ക 4 മാസം മുൻപു തന്നെ മിലിറ്ററി ഇന്റലിജൻസിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചിരുന്നു.
എൽടിടിഇ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രൂപീകരിച്ച മിലിറ്ററി ഇന്റലിജൻസിനു താഴെത്തട്ടിൽ വരെ വിപുലമായ ശൃംഖലയുണ്ട്. മിക്കവാറും മേഖലകളിൽ ഇൻഫോമർമാരുമുണ്ട്. ഈ സംവിധാനമാണു കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചത്. ദ്വീപ് രാഷ്ട്രമെന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി അതിർത്തികളിൽ നിയന്ത്രണമേർപ്പെടുത്തി.
കോവിഡ് പോസിറ്റീവ് ആയവരുടെ വിദൂര സമ്പർക്ക സാധ്യതാ പട്ടിക പോലും കണ്ടെത്തി നിരീക്ഷണത്തിലാക്കി. വിദേശത്തു നിന്നെത്തുന്നവരെ ക്വാറന്റീനിലാക്കിയതും ക്വാറന്റീൻ കേന്ദ്രങ്ങൾ നടത്തിയതും സൈന്യം നേരിട്ടാണ്. വിമർശനമുയരുന്നുണ്ടെങ്കിലും രോഗവ്യാപനം നിയന്ത്രിക്കാൻ ശ്രീലങ്കയ്ക്കു കഴിഞ്ഞു. ഇതുവരെ ആകെ രോഗബാധിതർ 2828 പേർ മാത്രം. 11 മരണം. 2524 പേർ രോഗമുക്തരായി.
കോവിഡ് നിയന്ത്രണവിധേയമെന്ന് ഉറപ്പായതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി. പൊതുഗതാഗത സംവിധാനങ്ങളും വിപണികളും ടൂറിസം കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും സിനിമാ തിയറ്ററുകളുമെല്ലാം തുറന്നു. എല്ലായിടത്തും സുരക്ഷിത അകലം ഉറപ്പാക്കാൻ സൈന്യത്തിന്റെ നേരിട്ടുള്ള നിരീക്ഷണമുണ്ട്. വിവാഹത്തിനു 300 പേരെ വരെ അനുവദിക്കും. സംസ്കാരച്ചടങ്ങുകൾക്ക് പരിധി ഒഴിവാക്കി. അവിടെയും ഇന്റലിജൻസ് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും.
English Summary: Covid police Srilanka model