‘മുലാൻ ’ ചൈനീസ് സ്ക്രീനിൽ; നെഞ്ചിടിപ്പോടെ ഡിസ്നി
Mail This Article
ലൊസാഞ്ചൽസ് ∙ വിവാദങ്ങൾക്കിടെ ചൈനയിൽ റിലീസായ ഡിസ്നിയുടെ ആക്‌ഷൻ ചിത്രം ‘മുലാൻ’ രണ്ടു ദിവസം കൊണ്ടു ബോക്സ് ഓഫിസിൽ കലക്ട് ചെയ്തത് 170 കോടി രൂപ. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകാരികളിൽ നിന്നു വലിയ എതിർപ്പ് നേരിട്ട സിനിമയുടെ പശ്ചാത്തലം ചൈനീസ് നാടോടിക്കഥയാണ്.ചൈനീസ് പശ്ചാത്തലമുള്ള കഥയായിട്ടും മുലാൻ ആദ്യ രണ്ടു ദിവസം കലക്ട് ചെയ്തത് ക്രിസ്റ്റഫർ നോളന്റെ ‘ടെനന്റ് ’ എന്ന ചിത്രത്തേക്കാൾ കുറഞ്ഞ തുകയാണ്.1460 കോടി ചെലവിലാണ് മുലാൻ നിർമിച്ചത്.രാഷ്ട്രീയ കാരണങ്ങൾ സിനിമക്കു തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണു നിർമാതാക്കളായ ഡിസ്നി.
മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെത്തുടർന്നാണ് പുറത്തിറങ്ങാൻ വൈകിയത്. മുസ്ലിംന്യൂനപക്ഷമായ ഉയിഗർ വംശജർക്കെതിരെ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ ചിത്രം ഷൂട്ട് ചെയ്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തു വന്നിരുന്നു.ചൈനയുടെ വിപണി കണ്ട് ഡിസ്നിയുടെ കണ്ണു മഞ്ഞളിച്ചുവെന്നാണ് ഹോങ്കോങ്ങിലെ പ്രതിഷേധ സമരക്കാർ ആരോപിക്കുന്നത്.സാമുഹ്യ മാധ്യമങ്ങളിലും ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ട്. ചിത്രത്തിലെ നായിക ഹോങ്കോങ്ങിൽ സമരക്കാരെ അടിച്ചൊതുക്കുന്ന പൊലീസിനെ പിന്തുണച്ചതും വിവാദമായിരുന്നു.ഡിസ്നി പ്ലസിൽ ഒടിടി ആയും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.