ഇസ്രയേൽ–യുഎഇ–ബഹ്റൈൻ കരാർ ഒപ്പിട്ടു; ട്രംപ് ആതിഥേയൻ
Mail This Article
വാഷിങ്ടൻ∙ മധ്യപൂർവദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ട് യുഎഇയും ബഹ്റൈനും. മധ്യസ്ഥത വലിയ ബഹുമതിയെന്നു വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആതിഥേയനായി. അറബ് –ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്നതും സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നതുമാണു പുതിയ സമാധാനക്കരാറുകളെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയുമാണ് പ്രതിനിധികളായി കരാറുകളിൽ ഒപ്പിട്ടത്. കരാർ ഒപ്പിടുന്നതിനു മുൻപു നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ഇസ്രയേലുമായി സമാധാനക്കരാറിനായി കുറഞ്ഞത് 6 രാജ്യങ്ങളെങ്കിലും തയാറായി വരിനിൽക്കുകയാണെന്നും പറഞ്ഞു.
വൈറ്റ്ഹൗസിന്റെ തെക്കുവശത്തെ പുൽമൈതാനത്തിന് അഭിമുഖമായുള്ള ബാൽക്കണിയിൽനിന്നായിരുന്നു ട്രംപിന്റെയും നെതന്യാഹുവിന്റെയും ബഹ്റൈൻ, യുഎഇ നേതാക്കളുടെയും പ്രസംഗം. തുടർന്ന്, താഴെയൊരുക്കിയ മേശയ്ക്കരികിലിരുന്ന് നാലു നേതാക്കളും കരാറുകളിൽ ഒപ്പു വച്ചു. ഇംഗ്ലിഷ്, ഹീബ്രു, അറബിക് ഭാഷകളിലാണ് കരാറുകൾ തയാറാക്കിയിരുന്നത്
English summary: Israel- UAE peace deal