ശുക്രനിൽ ജീവൻ
Mail This Article
ലണ്ടൻ ∙ ഭൂമിയുടെ അയൽഗ്രഹവും ബുധൻ കഴിഞ്ഞാൽ സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്നതുമായ ശുക്രനിൽ ജീവനു സാധ്യത കൽപിച്ച് പുതിയ കണ്ടെത്തൽ. ശുക്രന്റെ വാതകമേഘങ്ങളിൽ ഫോസ്ഫീൻ എന്ന രാസവസ്തു കണ്ടെത്തിയതാണ് ഈ സാധ്യതയ്ക്കു ബലമേകിയത്. ബ്രിട്ടനിലെ കാർഡിഫ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്. ഹവായിയിലും ചിലെയിലെ ആറ്റക്കാമ മരുഭൂമിയിലുമുള്ള ശക്തിയേറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ചായിരുന്നു പഠനം.
ഭൂമിയിൽ ഓക്സിജൻ ആവശ്യമില്ലാത്ത സൂക്ഷ്മജീവികളാണ് സാധാരണ ഫോസ്ഫീൻ വാതകം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ, ഫോസ്ഫറസ് മൂലകങ്ങൾ അടങ്ങിയതാണ് ഫോസ്ഫീൻ. എന്നാൽ ഇതിന്റെ കണ്ടുപിടിത്തം ജീവനുണ്ടെന്നതിനു തെളിവല്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. മറ്റേതെങ്കിലും പ്രക്രിയകൾ മൂലമാകാം ഇതു സംഭവിച്ചത്.
ടഫ് ശുക്രൻ
വലുപ്പത്തിൽ ഭൂമിയുമായി സാമ്യമുണ്ടെങ്കിലും കടുത്ത സാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ താപനിലയുള്ള ഗ്രഹം (471 ഡിഗ്രി). ഒട്ടേറെ അഗ്നിപർവതങ്ങൾ നിറഞ്ഞ വരണ്ട ഉപരിതലം. കാർബൺ ഡയോക്സൈഡാണ് അന്തരീക്ഷ വായുവിൽ കൂടുതലുള്ളത്. സൾഫ്യൂറിക് ആസിഡ് മേഘങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുണ്ട്. ഇത്രയും തീവ്രമായ സ്ഥിതി നിലനിൽക്കുന്നതിനാൽ ശുക്രനെക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കമാണ്.
English summary: Life on Venus