നീതിയുടെ സ്ത്രീപക്ഷ ശബ്ദം റൂത്ത് ഗിൻസ്ബർഗിന് വിട
Mail This Article
വാഷിങ്ടൻ ∙ യുഎസ് സുപ്രീംകോടതി ജഡ്ജിയും സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ റൂത്ത് ബേഡർ ഗിൻസ്ബർഗ് (87) അന്തരിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ന്യായാധിപയുടെ ചുമതല വഹിച്ച രണ്ടാമത്തെ വനിതയാണ് ഗിൻസ്ബർഗ്. ദീർഘകാലമായി കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു.
യുഎസ് ചരിത്രത്തിലെ തലയെടുപ്പുള്ള വ്യക്തിയെയാണ് നഷ്ടമായതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് പറഞ്ഞു. 1993ൽ, ഡെമോക്രാറ്റുകാരനായ ബിൽ ക്ലിന്റൻ പ്രസിഡന്റായിരിക്കുമ്പോഴാണ് ഗിൻസ്ബർഗിനെ നാമനിർദേശം ചെയ്തത്. 27 വർഷം ആ പദവിയിലിരുന്നു. വിസ്മയകരമായി ജീവിച്ച വനിതയായിരുന്നു ഗിൻസ്ബർഗെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഒഴിവു വന്ന പദവിയിലേക്ക് ട്രംപ് ഇപ്പോൾ നാമനിർദേശം നടത്തുകയും സെനറ്റ് അംഗീകാരം ലഭിക്കുകയും ചെയ്താൽ സുപ്രീം കോടതിയിൽ റിപ്പബ്ലിക്കൻ അനുഭാവികളായ ജഡ്ജിമാരുടെ സമ്പൂർണ ആധിപത്യം ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പിനു ശേഷം പുതിയ പ്രസിഡന്റ് ഒഴിവു നികത്തട്ടെയെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ പ്രതികരിച്ചു.
English summary: Ruth Bader Ginsburg passes away