1.78 മില്ലിഗ്രാം റൈസിൻ മതി ഒരാളെ കൊല്ലാൻ; വൈറ്റ്ഹൗസ് വിലാസത്തിൽ മാരക വിഷം
Mail This Article
വാഷിങ്ടൻ ∙ വൈറ്റ്ഹൗസ് വിലാസത്തിൽ കാനഡയിൽ നിന്നു വന്ന കവറിൽ മാരകമായ റൈസിൻ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. സമ്പർക്കമുണ്ടായാൽ 3 ദിവസത്തിനകം മരണം വരെ സംഭവിക്കാവുന്ന മാരക വിഷത്തിന്റെ സാന്നിധ്യം സുരക്ഷാ പരിശോധനയിലാണു കണ്ടെത്തിയത്.
എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്‌ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്ന് അന്വേഷണം തുടങ്ങി. 2018 ൽ റൈസിൻ വിഷമടങ്ങിയ കവർ പ്രസിഡന്റിനും എഫ്ബിഐ ഡയറക്ടർക്കും പ്രതിരോധ സെക്രട്ടറിക്കും അയച്ച കേസിൽ നാവികസേനയിൽ നിന്നു വിരമിച്ച വില്യം ക്ലൈഡ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
2014 ൽ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താൻ ശ്രമിച്ച നടി ഷാനൻ റിച്ചാർഡ്സനെ അറസ്റ്റ് ചെയ്ത് 24 വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു.വിവാഹമോചനം നേടിയ ഭർത്താവിനെ കുടുക്കാൻ അദ്ദേഹത്തിന്റെ പേരിലാണ് ഷാനൻ അന്നു കത്തയച്ചത്.
മാർകോവിനെ വധിച്ചതു റൈസിൻ വഴി
ആവണക്കിന്റെ കുരുവിലുള്ള റൈസിൻ എന്ന മാംസ്യം വേർതിരിച്ചെടുത്താണു മാരകമായ റൈസിൻ വിഷമുണ്ടാക്കുന്നത്. 1.78 മില്ലിഗ്രാം വിഷം മതി പ്രായപൂർത്തിയായ ഒരാളെ കൊല്ലാൻ.
ബൾഗേറിയയിലെ വിമത എഴുത്തുകാരനായിരുന്ന ജോർജി മാർകോവിനെ ലണ്ടനിൽ വച്ച് ചാരൻമാർ വധിച്ചത് ബോൾ പേനയുടെ ബോളിന്റെ വലുപ്പം മാത്രമുളള ലോഹഗോളത്തിൽ റൈസിൻ നിറച്ച് കുടയുടെ ആകൃതിയിലുള്ള ആയുധം വഴി കാലിൽ തറപ്പിച്ചാണ് നാലു ദിവസത്തിനുശേഷം മാർകോവ് മരിച്ചു.