മിസൈലിൽ രക്തമൊഴുക്കി പ്രതിഷേധിച്ച സിസ്റ്റർ പ്ലാറ്റ് അന്തരിച്ചു
Mail This Article
വാഷിങ്ടൻ ∙ ആണവായുധ വിരുദ്ധ പോരാട്ടങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച ഡൊമിനിക്കൻ കന്യാസ്ത്രീ സിസ്റ്റർ ആർഡെത് പ്ലാറ്റ് (84) അന്തരിച്ചു. വാഷിങ്ടനിലെ കത്തോലിക്കാ മന്ദിരത്തിൽ സെപ്റ്റംബർ 30ന് ആയിരുന്നു മരണം. ഇപ്പോഴാണു വിവരം പുറത്തുവിട്ടത്.
മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപും അവർ ആണവായുധങ്ങൾക്കെതിരെ തെരുവോര പ്രകടനത്തിൽ പങ്കെടുത്തുവെന്ന് സഹ അന്തേവാസിയായ സിസ്റ്റർ കാരൾ ഗിൽബർട്ട് അറിയിച്ചു.
സമാധാനപരമായ പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തതിന് പലവട്ടം ജയിലിലായ പ്ലാറ്റിന്റെ അവസാന ജയിൽവാസം 2010ൽ ആയിരുന്നു. അന്ന് ഓക് റിഡ്ജിലെ ദേശീയ സുരക്ഷാ സമുച്ചയത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് 4 മാസം ജയിലിൽ കഴിഞ്ഞു.
2002ൽ കൊളറാഡോയിലെ വെൽഡ് കൗണ്ടിയിൽ ന്യൂക്ലിയർ ബോംബ് ഘടിപ്പിച്ച മിസൈലിൽ സ്വന്തം രക്തം ഒഴുക്കിയാണ് പ്ലാറ്റും ഗിൽബർട്ടും മറ്റൊരു കന്യാസ്ത്രീയായ ജാക്കി ഹഡ്സനും പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ പ്ലാറ്റ് 41 മാസം തടവുശിക്ഷയനുഭവിച്ചു.