അസർബൈജാൻ– അർമീനിയ വെടിനിർത്തൽ പ്രാബല്യത്തിൽ
Mail This Article
മോസ്കോ ∙ അർമീനിയയും അസർബൈജാനും റഷ്യയുടെ മധ്യസ്ഥതയിൽ നഗർണോ കാരബാഖിൽ വെടിനിർത്തലിനു സമ്മതിച്ചു. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു മണിക്കൂറുകൾക്കകം കരാർ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാഴ്ച പിന്നിട്ട രൂക്ഷമായ ഏറ്റുമുട്ടലിനു വിരാമമിടാൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. മോസ്കോയിൽ അസർബൈജാന്റെയും അർമീനിയയുടെയും വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത ചർച്ച 10 മണിക്കൂർ നീണ്ടു. പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെ വെടിനിർത്തൽ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു.
സെപ്റ്റംബർ 27ന് ആരംഭിച്ച സംഘർഷത്തിൽ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. അസർബൈജാന് ഉള്ളിലാണു നഗർണോ കാരബാഖെങ്കിലും അർമീനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള മേഖല 1994ൽ വിഘടിച്ചു പോയി അർമീനിയയുടെ പിന്തുണയുള്ള പ്രാദേശിക ഭരണത്തിനു കീഴിലാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ പലവട്ടം നേരിട്ടു വിളിച്ചാണു സമാധാന ചർച്ചയ്ക്കു കളമൊരുക്കിയത്. അർമീനിയയുമായി സുരക്ഷാ കരാർ ഉണ്ടെങ്കിലും വെടിനിർത്തൽ നിലനിന്നാൽ, അസർബൈജാനുമായി നല്ല ബന്ധം നിലനിർത്തുന്ന റഷ്യയുടെ നയതന്ത്രവിജയം കൂടിയായിരിക്കും അത്.