ADVERTISEMENT

സ്റ്റോക്കോം ∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിപണിലേലങ്ങളെ നവീകരിച്ച ലേല തത്വം (ഓക്‌ഷൻ തിയറി) പരിഷ്കരിക്കുകയും പുതിയ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്ത അമേരിക്കൻ സാമ്പത്തികവിദഗ്ധർക്ക് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ. 

സ്റ്റാൻഫോർഡ് സർ‌വകലാശാല പ്രഫസർ പോൾ ആർ. മിൽഗ്രം (72), മുൻ പ്രഫസർ റോബർട് ബി. വിൽസൻ (83) എന്നിവരാണു വിപണിക്കും നികുതിദായകർക്കും നേട്ടമുണ്ടാക്കിക്കൊടുത്ത കണ്ടെത്തലിന് ആദരിക്കപ്പെട്ടത്. സ്റ്റാൻഫോർഡിൽ മിൽഗ്രമിന്റെ റിസർച് ഗൈഡ‌ായിരുന്നു റോബർട്. ഇരുവരും അയൽക്കാർ‌.

മോഹവിലയ്ക്കു വിളിച്ച് വസ്തുവിന്റെ യഥാർഥ മൂല്യത്തെക്കാളെറെ വിലനൽകേണ്ടി വരുന്ന പഴയ ലേലവ്യവസ്ഥിതിക്കു പകരമാണ് ലോകവിപണിയെ ആകെ സ്വാധീനിച്ച പുതിയ മാതൃക ഇരുവരും അവതരിപ്പിച്ചത്. മിൽഗ്രം– വിൽസൻ മാതൃകയിൽ (Simultaneous Ascending Auction) ലേലം നടക്കുന്നത് വിവിധ ഘട്ടങ്ങളായാണ്. 

ഓരോ ഘട്ടത്തിന്റെയും അവസാനം ലേലത്തുക, ലേലത്തിൽ പങ്കെടുക്കുന്നവരുടെ വിവരം എന്നിവ എല്ലാവർക്കും ലഭ്യമാക്കും. അടുത്ത ഘട്ടത്തിൽ വിപണിമൂല്യം കണക്കാക്കി തുക തീരുമാനിക്കാനും നഷ്ടം കുറയ്ക്കാനും ഈ മാർഗം സഹായിക്കും.

ടെലികോം സ്പെക്ട്രം പോലെ വലിയ നിക്ഷേപം വേണ്ട മേഖലകളിൽ കമ്പനികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതൊഴിവാക്കാൻ ഈ മാതൃക സഹായകമായി. 

1994 ൽ യുഎസിൽ സ്പെക്ട്രം ലേലത്തിനാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. വിവിധ മേഖലകളിൽ ലോകമെങ്ങും ഇപ്പോൾ പ്രചാരത്തിലുള്ള ഈ മാതൃക വൈദ്യുതി ചാർജ് മുതൽ മൊബൈൽ ഫോൺ കവറേജ് വരെയുള്ള ദൈനംദിനകാര്യങ്ങളെ സ്വാധീനിക്കുന്നു.

വിജയീശാപ മോചനം

മത്സരിച്ച് ലേലം വിളിച്ച് വലിയ തുകയ്ക്ക് വാങ്ങിയ വസ്തുവിന് യഥാർഥത്തിൽ അത്രയും വിലയില്ല എന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന ദുഃഖം ആണ് വിജയീശാപം (winner's curse). വസ്തുവിന്റെ മൂല്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയും മറ്റുള്ളവർ സമർപ്പിക്കുന്ന ലേലത്തുക അറിയാതെ പോകുന്നതുമാണ് കാരണം. മിൽഗ്രം– വിൽസൻ മാതൃകയിൽ വിവിധ ഘട്ടങ്ങളായി ലേലം നടത്തുകയും ഓരോ ഘട്ടത്തിലും ഓരോരുത്തർക്കും സമർപ്പിക്കാവുന്ന ലേലത്തുകയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഈ പ്രശ്നം ഒഴിവാക്കാനായി. സമ്പദ്‍വ്യവസ്ഥയ്ക്കും അതു നേട്ടമായി.

English Summary: Nobel prize for economics for Paul R. Milgrom and Robert B. Wilson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com