യുഎൻ വിലക്ക് അവസാനിച്ചു; ഇറാന് ആയുധ ഇടപാട് ആവാം
Mail This Article
ടെഹ്റാൻ ∙ ആയുധ ഇടപാടിൽ ഒരു പതിറ്റാണ്ടായി ഇറാനു മേലുണ്ടായിരുന്ന യുഎൻ നിരോധനം ഇന്നലെ അവസാനിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വിദേശരാജ്യങ്ങളിൽ നിന്ന് ആയുധം വാങ്ങുന്നതിന് യുഎൻ വിലക്ക് ഏർപ്പെടുത്തിയത്. ഇറാനിലുണ്ടാക്കിയ ആയുധങ്ങൾ വിൽക്കുന്നതിന് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. നിരോധനം തുടരാനായി യുഎസ് കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
നിരോധനം അവസാനിച്ചെങ്കിലും യുഎസുമായുള്ള ബന്ധം മോശമാകാതിരിക്കാൻ മറ്റു രാജ്യങ്ങൾ ഇറാനുമായി ആയുധ ഇടപാടിനു മടിച്ചേക്കും. എന്നാൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ് പറഞ്ഞു.
ലോകരാജ്യങ്ങളുമായി 2010ൽ ഇറാനുണ്ടാക്കിയ ആണവ കരാറിൽ നിന്ന് 2018ൽ യുഎസ് പിൻവാങ്ങിയതിനാൽ ഉപരോധം തുടരുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. നിരോധനത്തിനിടയിലും യെമനിലെ ഹൂതി വിമതർക്ക് ആയുധം നൽകുന്നത് ഇറാൻ തുടർന്നുപോന്നിരുന്നു. ഇറാനിലെ സൈനികർക്കും റവല്യൂഷനറി ഗാർഡ് അംഗങ്ങൾക്കും ഉണ്ടായിരുന്ന യുഎൻ യാത്രാവിലക്കും ഇന്നലെ അവസാനിച്ചു.
Content highlights: Iran says UN arms embargo lifted