അരിസോനയിലും ബൈഡൻ: 1948നു ശേഷം രണ്ടാംവട്ടം ഡമോക്രാറ്റ് ജയം
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, ഫലം അറിയാനുണ്ടായിരുന്ന അരിസോനയിൽ 11,000 വോട്ടുകൾക്കു ജയിച്ചു. സംസ്ഥാനത്തെ 11 ഇലക്ടറൽ വോട്ടുകളും അദ്ദേഹത്തിനു ലഭിച്ചു. റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ അരിസോനയിൽ, 1948 നു ശേഷം ഇതു രണ്ടാം തവണയാണ് ഡമോക്രാറ്റ് സ്ഥാനാർഥി വിജയിക്കുന്നത്. 1996 ൽ ബിൽ ക്ലിന്റൻ മാത്രമേ ഇതിനു മുമ്പ് ഡമോക്രാറ്റ് ടിക്കറ്റിൽ വിജയിച്ചിട്ടുള്ളൂ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയ ഇലക്ടറൽ വോട്ടുകൾ ഇതോടെ 290 ആയി. ഡോണൾഡ് ട്രംപിന് 217 ഇലക്ടറൽ വോട്ടുകളാണു ലഭിച്ചിട്ടുള്ളത്. നോർത്ത് കാരലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ ഫലംകൂടി അറിയാനുണ്ട്. നോർത്ത് കാരലൈനയിൽ ട്രംപും ജോർജിയയിൽ ബൈഡനും മുന്നിട്ടുനിൽക്കുന്നു. ട്രംപിന്റെ ആവശ്യപ്രകാരം ജോർജിയയിൽ വോട്ടുകൾ വീണ്ടും എണ്ണാൻ തുടങ്ങി. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് ട്രംപ് ഇടഞ്ഞുനിൽക്കുകയാണ്.
ചൈന അഭിനന്ദിച്ചു
യുഎസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെയും കമല ഹാരിസിനെയും ഒടുവിൽ ചൈനയും അഭിനന്ദിച്ചു. മറ്റു രാജ്യങ്ങൾ അഭിനന്ദന സന്ദേശങ്ങൾ അയച്ചപ്പോഴും റഷ്യ, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ മൗനം പാലിച്ചതു ശ്രദ്ധേയമായിരുന്നു.
Content highlights: Biden takes Arizona