ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു, പിന്നെ പിന്മാറി
Mail This Article
വാഷിങ്ടൻ∙ അധികാരത്തിൽ കഷ്ടിച്ചു രണ്ടു മാസം ശേഷിക്കെ, ഇറാന്റെ സുപ്രധാന ആണവകേന്ദ്രം ആക്രമിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പദ്ധതിയിട്ടെന്നു മാധ്യമ റിപ്പോർട്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മിലർ, സംയുക്ത സേനാമേധാവി അധ്യക്ഷൻ ജനറൽ മാർക്ക് മിലി തുടങ്ങിയവരാണു ചർച്ചയിൽ പങ്കെടുത്തത്. ഇറാനെതിരായ സൈനികനടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണു നല്ലതെന്നും അവർ ഉപദേശിച്ചതോടെ ട്രംപ് പിന്മാറി.
ഇറാനുമായുള്ള ആണവകരാറിൽനിന്ന് 2018ൽ പിന്മാറിയ ട്രംപ് ഭരണകൂടം കനത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇറാഖിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
ഇറാന്റെ കയ്യിലുള്ള മിത സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ അനുവദനീയമായ പരിധി ലംഘിച്ചതായി രാജ്യാന്തര ആണവ ഏജൻസി റിപ്പോർട്ട് പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ആക്രമണത്തെക്കുറിച്ചു ചിന്തിച്ചതെന്നു ന്യൂയോർക്ക് ടൈംസാണു റിപ്പോർട്ട് ചെയ്തത്.
English Summary: Trump plans to attack Iran