സെർബിയൻ പാത്രിയർക്കീസ് ഇറിനേ കാലം ചെയ്തു
Mail This Article
ബൽഗ്രേഡ് ∙ സെർബിയയിലെ ഓർത്തഡോക്സ് സഭാ തലവൻ ഇറിനേ പാത്രിയർക്കീസ് കാലം ചെയ്തു. 90 വയസ്സുള്ള അദ്ദേഹം കോവിഡ് ബാധിച്ച് ഈ മാസം 4 മുതൽ ചികിത്സയിലായിരുന്നു. ക്രൈസ്തവ ലോകത്തെ ഭരണാധികാരമുള്ള സ്വതന്ത്ര പാത്രിയർക്കീസുമാരിൽ ഏറ്റവും പ്രായമുള്ള സഭാതലവനായിരുന്നു. 1930 ഓഗസ്റ്റ് 28 ന് ജനിച്ച അദ്ദേഹം 1959ൽ വൈദികനും 1974ൽ മെത്രാനുമായി. 2010 ജനുവരി 23ന് സെർബിയൻ സഭയുടെ 45-ാം പാത്രിയർക്കീസായി സ്ഥാനാരോഹണം ചെയ്തു. സെർബിയയുടെ രാഷ്ട്രീയത്തിലും അദ്ദേഹം ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുമായും കത്തോലിക്കാ സഭയുമായും നല്ല ബന്ധം തുടർന്ന അദ്ദേഹം യൂറോപ്യൻ യൂണിയനിൽ സെർബിയ ചേരുന്നതിനെ അനുകൂലിച്ചിരുന്നു. സഭാ സ്വത്തുക്കൾ പിടിച്ചെടുക്കാൻ അനുവദിച്ച് മോണ്ടിനെഗ്രോ സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന മതനിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന് പാത്രിയർക്കീസ് ആഹ്വാനം ചെയ്തു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ അവിടെ പ്രതിപക്ഷമാണ് വിജയം നേടിയത്.
കോവിഡ് ബാധിച്ച് അന്തരിച്ച, മോണ്ടിനെഗ്രോയിലെ സെർബിയൻ ഓർത്തഡോക്സ് സഭാ തലവൻ ആംഫിലോയോ മെത്രാപ്പോലീത്തയുടെ സംസ്കാര ചടങ്ങിൽ ഈ മാസം ഒന്നിന് പാത്രിയർക്കീസ് പങ്കെടുത്തിരുന്നു. പ്രസിഡന്റ് അലക്സാണ്ടർ വുസിക് അനുശോചിച്ചു. പരിശുദ്ധ ഇറിനേയുടെ ദേഹവിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.
English Summary: Patriarch of Serbian Orthodox Church dies of COVID-19