ശാന്തഗംഭീരം; അണിയറയിലൊരുങ്ങുന്നു ബൈഡൻ ഭരണകൂടം, പദ്ധതികൾ
Mail This Article
രാഷ്ട്രീയത്തിൽ പുതുമുഖമായെത്തി, അപ്രതീക്ഷിതമായി പ്രസിഡന്റായ ഡോണൾഡ് ട്രംപ് 4 വർഷം ഭരിച്ചു തുലച്ച അമേരിക്കയ്ക്കൊരു പുനർജന്മമാണു നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്വപ്നം. തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കനായ ട്രംപ് എങ്കിലും ഡമോക്രാറ്റുകാരായ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ജോലികൾ തുടങ്ങിക്കഴിഞ്ഞു. ജനുവരി 20ന് അധികാരമേൽക്കാനുള്ള പുതിയ ഭരണകൂടത്തിന് രൂപവും ഭാവവും നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതിനൊപ്പം അടിയന്തര പദ്ധതികളും രൂപപ്പെടുകയാണ്.
കോവിഡിനെതിരെ ഏഴിന കർമ പദ്ധതി
എല്ലാ അമേരിക്കക്കാർക്കും സൗജന്യ കോവിഡ് പരിശോധന, പിപിഇ പോലെയുള്ള സുരക്ഷാസാമഗ്രികൾ, ശാസ്ത്രീയ അറിവുകൾ അടിസ്ഥാനമാക്കിയുള്ള കോവിഡ് മാർഗരേഖകൾ, സമത്വം ഉറപ്പാക്കി വാക്സീൻ വിതരണം, മുതിർന്ന പൗരന്മാർക്കു പ്രത്യേക കരുതൽ, ചൈനയിൽനിന്നുൾപ്പെടെ മഹാമാരി ഭീഷണികൾ മുൻകൂട്ടി കാണാനും തയാറെടുക്കാനുമുള്ള വിപുല സംവിധാനം എന്നിങ്ങനെയാണ് ഏഴിന കർമ പദ്ധതി.
സാമ്പത്തികരംഗത്ത് നാലിന കർമപദ്ധതി
നീതിപൂർണവും പക്ഷപാതരഹിതവുമായ സാമ്പത്തിക നടപടികളിലൂടെ മധ്യവർഗത്തിനു കൂടുതൽ കരുത്തു പകരുകയാണു ലക്ഷ്യം. ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പരിസ്ഥിതി സൗഹൃദ ഊർജമാതൃകകൾക്കു പ്രോത്സാഹനവും അമേരിക്കൻ നൈപുണ്യം പ്രയോജനപ്പെടുത്തിയുള്ള വികസനവും ഉറപ്പാക്കും. കോവിഡ്കാല ദുരിതം മറികടക്കാനുള്ള സാമ്പത്തിക പാക്കേജുകൾ അവതരിപ്പിക്കും.
വംശീയ വിവേചനത്തിനെതിരെ
അമേരിക്കയിൽ വേരാഴ്ന്നിട്ടുള്ള വംശീയത അവസാനിപ്പിക്കുകയാണു ലക്ഷ്യം. സാമ്പത്തിക ഉന്നമനത്തിൽ കറുത്ത വർഗക്കാരും ലാറ്റിനമേരിക്കൻ വംശജരും ഉൾപ്പെടെ വെളളക്കാരല്ലാത്ത എല്ലാവർക്കും കൂടി അവസരം ഉറപ്പാക്കുമെന്നാണു പ്രഖ്യാപനം.
വംശീയ വിവേചനത്തോടെയുള്ള പൊലീസ് അതിക്രമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള വിപുല പദ്ധതി തയാറാക്കിയിട്ടുണ്ട്.
കാലാവസ്ഥാ മാറ്റം വരുതിയിലാക്കാൻ
സുസ്ഥിര വികസനം ഹരിതവഴിയിലൂടെ എന്നതാണ് ബൈഡന്റെ പരിസ്ഥിതി നയം. പൊതു ഗതാഗത സംവിധാനത്തിലുൾപ്പെടെ കാർബൺ ബഹിർഗമനം നിയന്ത്രണവിധേയമാക്കിയുള്ള പരിസ്ഥിതിസൗഹൃദ പദ്ധതികളാണ് ആവിഷ്കരിക്കുക. 2035 ആകുമ്പോഴേയ്ക്കും കാർബൺ മലിനീകരണമില്ലാത്ത ഊർജമേഖല സൃഷ്ടിച്ചെടുക്കും.
കെട്ടിടനിർമാണത്തിലും രൂപകൽപനയിലും ഉൾപ്പെടെ ഊർജലാഭം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടുവരും.
തപാൽ വോട്ട് കേസിൽ ട്രംപിനു തിരിച്ചടി
പെൻസിൽവേനിയ സംസ്ഥാനത്തെ തപാൽ വോട്ട് നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞു ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ അംഗം മൈക്ക് കെല്ലി നൽകിയ കേസിലെ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതു ഡോണൾഡ് ട്രംപിനു വീണ്ടും പ്രഹരമായി. സംസ്ഥാനത്തു ചിലയിടങ്ങളിലെ ഫലപ്രഖ്യാപനം തടഞ്ഞുള്ള കീഴ്ക്കോടതി ഉത്തരവാണു റദ്ദാക്കിയത്. പെൻസിൽവേനിയയിൽ 80,000 ലേറെ വോട്ടുകൾക്കു ബൈഡനാണു ജയിച്ചത്.