ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ
Mail This Article
ടെഹ്റാൻ ∙ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം ഫക്രിസാദെഹിന്റെ വാഹനത്തെ പിന്തുടർന്ന് അദ്ദേഹത്തെ വധിച്ചത്.
ഇറാന്റെ രഹസ്യ ആണവപദ്ധതി നയിക്കുന്നതു ഫക്രിസാദെഹ് ആണെന്നാണ് ഇസ്രയേലും പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളും വിശ്വസിക്കുന്നത്. എന്നാൽ, ഇറാന് ആണവായുധം ഇല്ലെന്ന് ആവർത്തിച്ച ഖമനയി, ഫക്രിസാദെഹ് ചുമതല വഹിച്ചിരുന്ന പദ്ധതികൾ തുടരുമെന്നും പ്രഖ്യാപിച്ചു.
കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചതിനു പിന്നാലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ വർധിപ്പിച്ചു. സംഘർഷം വർധിക്കുന്ന പ്രവൃത്തികൾക്കു മുതിരാതെ ഏവരും സംയമനം പാലിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. മുൻപും ഇറാന്റെ ആണവശാസ്ത്രജ്ഞർ വധിക്കപ്പെട്ടിട്ടുണ്ട്.
English Summary: Mohsen Fakhrizadeh assassination, Iran reaction