ബ്രിട്ടിഷ് സംവിധായകൻ മൈക്കൽ ആപ്റ്റഡിന് വിട
Mail This Article
ലൊസാഞ്ചലസ് ∙ ഡോക്യുമെന്ററി സിനിമകളുടെ ചരിത്രത്തിലെ അനശ്വരസൃഷ്ടികളായ ‘അപ്’ പരമ്പരയിലൂടെ ചിരപ്രതിഷ്ഠ നേടിയ ബ്രിട്ടിഷ് സംവിധായകൻ മൈക്കൽ ആപ്റ്റഡ് (79) അന്തരിച്ചു. പിയഴ്സ് ബ്രോസ്നൻ നായകനായ ജയിംസ് ബോണ്ട് ചിത്രം ദ് വേൾഡ് ഇസ് നോട്ട് ഇനഫ്, ഗോൾഡൻ ഗ്ലോബ് പുസ്കാരം നേടിയ കോൾ മൈനേഴ്സ് ഡോട്ടർ, അഗത, ഗോർക്കി പാർക്ക്, ഗോറില്ലാസ് ഇൻ ദ് മിസ്റ്റ്, നെൽ, കൊറോനേഷൻ സ്ട്രീറ്റ് ടിവി ഷോ തുടങ്ങിയ സിനിമകൾ ശ്രദ്ധേയം.
ബ്രിട്ടനിലെ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നുള്ള 14 കുട്ടികളുടെ മാനസിക, ശാരീരിക കാലപ്പകർച്ചകൾ അവരുടെ ഏഴാം വയസ്സു മുതൽ രേഖപ്പെടുത്തിയ പരമ്പരയായിരുന്നു ‘അപ്’. 1964 മുതൽ, 7 വർഷ ഇടവേളയിൽ, അരനൂറ്റാണ്ടായി അവരുടെ ജീവിതം ആപ്റ്റഡ് ചിത്രീകരിച്ചു കൊണ്ടേയിരുന്നു. ‘സെവൻ അപ്’ മുതൽ ആരംഭിച്ച പരമ്പരയിലെ ഏറ്റവും അവസാനത്തേത് 2019ൽ പുറത്തിറങ്ങിയ ‘സിക്സ്റ്റി ത്രീ അപ്’.
1941ൽ ബ്രിട്ടനിലെ ബക്കിങ്ങാംഷറിലുള്ള ഐൽസ്ബറിയിലായിരുന്നു ആപ്റ്റഡിന്റെ ജനനം. 2003 മുതൽ 2009 വരെ ആപ്റ്റഡ് ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായിരുന്നു.
Content Highlights: Michael Apted passes away