മ്യാൻമറിൽ പ്രക്ഷോഭം തുടരുന്നു; സു ചിയുടെ വീട്ടുതടങ്കൽ നീട്ടി
Mail This Article
യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധിച്ച് പ്രക്ഷോഭം തുടരുന്നതിനിടെ, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മൻഡലെയിൽ പ്രകടനം നടത്തിയവർക്കു നേരെ പട്ടാളം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. ആയിരത്തോളം പ്രതിഷേധക്കാർക്കു നേരെ 10 ട്രക്കുകളിൽ എത്തിയ പട്ടാളക്കാരും പൊലീസുകാരും ചേർന്ന് അക്രമം അഴിച്ചുവിടുകയും ചെയ്തു.
പട്ടാളഭരണത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഹൈസ്കൂൾ വിദ്യാർഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിലെ പൊലീസ് സ്റ്റേഷനു മുന്നിലും സമരക്കാർ ഒത്തുകൂടി. 13 മുതൽ 16 വരെ പ്രായമുള്ള 20ൽ പരം വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ നേതാവ് ഓങ് സാൻ സു ചിയെ വിട്ടയയ്ക്കണമെന്നും പട്ടാളഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിൽ എൻജിനീയർമാരും ഡോക്ടർമാരും അടക്കമുളളവർ രംഗത്തുണ്ട്. സർക്കാർ ജീവനക്കാർ പണിമുടക്കിലാണ്. രാജ്യത്തു പലയിടത്തും ഇന്റർനെറ്റ് ബന്ധം വിഛേദിക്കുകയും പട്ടാളത്തിന്റെ സാന്നിധ്യം കൂട്ടുകയും ചെയ്തതിനാൽ പ്രകടനങ്ങളിൽ ജനസാന്നിധ്യം കുറഞ്ഞിട്ടുണ്ട്.
ഇതിനിടെ, സു ചിയുടെ വീട്ടുതടങ്കൽ നാളെ വരെ നീട്ടി. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചതിൽ പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമം പാടില്ലെന്ന് യുഎസും കാനഡയും 12 യൂറോപ്യൻ രാജ്യങ്ങളും പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
English Summary: Crack down on Myanmar protesters