ടെക്സസിൽ അതിശൈത്യം, മഞ്ഞുവീഴ്ച; 21 മരണം
Mail This Article
ടെക്സസ് ∙ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തിൽ. 21 പേർ മരിച്ചു. ടെക്സസിലാണു സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. ഡാലസിൽ ബുധനാഴ്ച പുലർച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. റോഡുകൾ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീൻ വിതരണവും മുടങ്ങി.
ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളിലായാണ് 21 പേർ മരിച്ചത്. ടെക്സസിലെ ഷുഗർലാൻഡിൽ വീടിനു തീപിടിച്ചാണു 4 പേർ മരിച്ചത്. ഹൂസ്റ്റണിലെ 13 ലക്ഷം നഗരവാസികൾക്കു വൈദ്യുതിയില്ലെന്നു മേയർ അറിയിച്ചു. 28 ലക്ഷം ടെക്സസ് നിവാസികൾക്കാണു വൈദ്യുതി മുടങ്ങിയത്. പടിഞ്ഞാറൻ ടെക്സസിലെ കൂറ്റൻ കാറ്റാടിയന്ത്രങ്ങളും മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉൽപാദനവും പ്രതിസന്ധിയിലായി.
നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മിസിസിപ്പി, വെർജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. താരതമ്യേന മിതമായ മഞ്ഞുകാലം അനുഭവപ്പെടാറുള്ള സംസ്ഥാനങ്ങളിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയത്.
English Summary: Winter Storm, Blackout: What’s Going On in Texas?