ഉലയാതെ മ്യാൻമർ പ്രക്ഷോഭം; എങ്ങും വൻ സമരറാലികൾ
Mail This Article
യാങ്കൂൺ ∙ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പിനും ക്രൂരമായ അടിച്ചമർത്തലിനും ആവേശം ചോർത്താനാവാതെ മ്യാൻമറിലെങ്ങും പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നു.
കപ്പൽശാല തൊഴിലാളികളുടെ സമരറാലിക്കു നേരെ ശനിയാഴ്ച വെടിവയ്പു നടന്ന മാൻഡലെയിൽ ഇന്നലെ പതിനായിരങ്ങൾ പങ്കെടുത്ത റാലി സമാധാനപരമായിരുന്നു. ഓങ് സാൻ സൂ ചിയുടെ മോചനത്തിനും ജനാധിപത്യ പുനഃസ്ഥാപനത്തിനുമായി രാജ്യത്തെ മിക്ക നഗരങ്ങളിലും നടന്ന റാലികളിൽ യുവത്വത്തിന്റെ മുന്നേറ്റം പ്രകടമായിരുന്നു.
നെയ്പീദോയിൽ ഈ മാസം 9നു പ്രക്ഷോഭത്തിനിടെ വെടിയേറ്റതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഇരുപതുകാരിയുടെ സംസ്കാരം ഇന്നലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ആയിരത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്നു സെമിത്തേരിയിലേക്കു കൊണ്ടുപോയത്.
ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ അമിത ബലപ്രയോഗം നടത്തുന്നതിൽ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിച്ചു. മ്യാൻമർ പട്ടാളത്തിന്റെ ഫെയ്സ്ബുക് പേജ് നീക്കം ചെയ്തതായി ഫെയ്സ്ബുക് അധികൃതർ അറിയിച്ചു. പട്ടാള മേധാവികളുടെ അക്കൗണ്ടുകൾ നേരത്തെ തന്നെ നീക്കിയിരുന്നു.