സൗദിയിൽ വാഹനാപകടം: 2 മലയാളി നഴ്സുമാർ മരിച്ചു
Mail This Article
റിയാദ് ∙ പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിലെ തായിഫിൽ വാഹനം മറിഞ്ഞ് 2 മലയാളി നഴ്സുമാർ ഉൾപ്പെടെ 3 പേർ മരിച്ചു. 5 പേർക്കു പരുക്കേറ്റു. കൊല്ലം ആയൂർ ഒഴുകുപാറയ്ക്കൽ കരിമാംകോണത്ത് പറങ്കിമാംവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ സുബി ഗീവർഗീസ്(33), വൈക്കം വെച്ചൂർ പരിമിറ്റത്ത് സനൽകുമാറിന്റെ ഭാര്യ അഖില (29) എന്നിവരാണു മരിച്ച നഴ്‌സുമാർ. വാഹനമോടിച്ചിരുന്ന കൊൽക്കത്ത സ്വദേശിയും മരിച്ചു. പരുക്കേറ്റ പ്രിയങ്ക, നാൻസി എന്നീ മലയാളി നഴ്സുമാരെ തായിഫിലെ കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ 3 നഴ്സുമാരെ പ്രിൻസ് സുൽത്താൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റിയാദിൽ നിന്നു ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലി ലഭിച്ച് ഫെബ്രുവരി മൂന്നിനു റിയാദിൽ എത്തി ക്വാറന്റീൻ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയ്ക്കിടെ ആയിരുന്നു ദുരന്തം.
കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് അഖിലയുടെ ഭർത്താവ് സനൽ കുമാർ. മക്കൾ: അലംകൃത, ആദിദേവ. സുബിയുടെ മകൾ അന്ന.