ADVERTISEMENT

കയ്റോ ∙ തടസ്സം മാറിയതോടെ കാത്തുകിടന്ന കപ്പലുകൾ വരിവരിയായി സൂയസ് കനാലിലൂടെ നീങ്ങിത്തുടങ്ങി. ഇതിനോടകം 250 ലേറെ കപ്പലുകളാണു കനാൽ കടന്നത്. കനാലിനു കുറുകെ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ തിങ്കളാഴ്ച വൈകിട്ടോടെയാണു വലിച്ചുനീക്കിയത്. ഗതാഗതം പുനരാരംഭിച്ചതോടെ ഇന്നലെ പുലർച്ചെയ്ക്കകം 113 കപ്പലുകൾ ഇരുവശത്തേക്കുമായി കടത്തിവിട്ടു.

ഇന്നലെ 140 കപ്പലുകൾ കൂടി കടന്നു പോയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഒസാമ റാബി പറഞ്ഞു. 4 ദിവസത്തിനകം കനാൽ സാധാരണ നിലയിലാകുമെന്നാണു പ്രതീക്ഷ. 400 ലേറെ കപ്പലുകളാണു ക്യൂവിലുള്ളത്. ഇതിനുപുറമേ വിവിധ തുറമുഖങ്ങളിലായി നങ്കൂരമിട്ടിരുന്ന കപ്പലുകളുമുണ്ട്.

എവർ ഗിവൺ കപ്പലിൽ കനാൽ അതോറിറ്റിയുടെ പരിശോധന ആരംഭിച്ചു. കനാലിന്റെ മധ്യഭാഗത്തുള്ള വീതിയേറിയ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണു കപ്പലിപ്പോഴുള്ളത്. കപ്പലിനു കേടുപാടുകളുണ്ടോ എന്നതിനൊപ്പം അപകടത്തിന് ഇടയാക്കിയ കാരണങ്ങളും സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധിക്കും. കേടുപാടുകളില്ലെന്നു ഉറപ്പാക്കിയാലേ തുടർയാത്ര അനുവദിക്കൂ. നഷ്ടപരിഹാരം, പിഴ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും പരിശോധന നിർണായകമാണ്.

നിയമനടപടികൾ വർഷങ്ങൾ നീളും

കപ്പൽ വലിച്ചുനീക്കിയതിനുൾപ്പെടെ വന്ന ചെലവുകൾ കപ്പൽ ഉടമസ്ഥർ കനാൽ അതോറിറ്റിക്കു നൽകും. എന്നാൽ ഗതാഗതം തടസ്സപ്പെട്ടതിനുള്ള പിഴ കൂടി അതോറിറ്റി ആവശ്യപ്പെട്ടേക്കും. ഇതോടെ, വർഷങ്ങൾ നീണ്ടു നിൽക്കുന്ന നിയമ നടപടികൾക്കും സംഭവം വഴിതുറക്കുമെന്ന് കപ്പൽ വ്യവസായ രംഗത്തുള്ളവർ പറയുന്നു. ജപ്പാനിലെ ഷൂയി കിസെൻ കെയ്ഫയാണ് കപ്പലിന്റെ ഉടമസ്ഥർ. ഓപ്പറേറ്റ് ചെയ്യുന്നത് തയ്‌വാൻ ആസ്ഥാനമായ എവർഗ്രീൻ കമ്പനി. കപ്പൽ റജിസ്റ്റർ ചെയ്തത് പാനമയിൽ. അപകടം നടന്നത് ഈജിപ്തിൽ. അങ്ങനെ വിവിധ രാജ്യങ്ങൾകൂടി ഉൾപ്പെട്ടതിനാൽ വ്യവഹാരനടപടികൾ നീളാനാണു സാധ്യത.

English Summary: suez canal block ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com