ADVERTISEMENT

ലൊസാഞ്ചലസ് ∙ മഹാമാരിയുടെ മ്ലാനതകൾക്കിടെ, 93–ാമത് ഓസ്‌കർ പുരസ്‌കാരനിശ ലൊസാഞ്ചലസിൽ ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് ചടങ്ങ്. കോവിഡ് മൂലം വൈകിയ പുരസ്കാരച്ചടങ്ങിന് കോവിഡ് നിയന്ത്രണം പാലിച്ചുള്ള ചെറുസദസ്സു മാത്രം. 3 മണിക്കൂർ ചടങ്ങി‍ൽ കലാപരിപാടികളില്ല.

ആദ്യമായി 2 വനിതകൾ (ക്ലോയ് ഷാവോ, എമറാൾഡ് ഫെനൽ) മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിനു മത്സരിക്കുന്നു എന്നതുൾപ്പെടെ ഇത്തവണത്തെ ഓസ്കറിനു സവിശേഷതകൾ പലതുണ്ട്. ചൈനീസ് വംശജ ക്ലോയ് ഷാവോ ഈ നോമിനേഷൻ നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. ഏഷ്യൻ വംശജരായ 2 പേർ (പാക്ക് ബന്ധമുള്ള റിസ് അഹമ്മദ്, കൊറിയക്കാരൻ സ്റ്റീവൻ യാങ്) മികച്ച നടനുള്ള മത്സരത്തിലുണ്ട്. ‘ദ് ഫാദർ’ എന്ന ചിത്രത്തിൽ മറവിരോഗിയെ അവതരിപ്പിച്ച 83 വയസ്സുകാരനായ ആന്റണി ഹോപ്കിൻസ് പുരസ്കാരജേതാവായാൽ ഓസ്കർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും.

കഴിഞ്ഞ വർഷം അന്തരിച്ച ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്മാനു ‘മാ റെയ്നിസ് ബ്ലാക്ക് ബോട്ട’ത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചാൽ മറ്റൊരു അപൂർവതയാകും. ഇന്ത്യയിൽ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിലും ഹോട്സ്റ്റാറിലും ഓസ്കർ നിശ തത്സമയ സംപ്രേഷണമുണ്ട്. 

നാമനിർദേശങ്ങൾ

∙ മികച്ച ചിത്രം (സംവിധായകരുടെ പേര് ബ്രാക്കറ്റിൽ): മാൻക് (ഡേവിഡ് ഫിഞ്ചർ), ദ് ഫാദർ (ഫ്ലോറിയൻ സെല്ല), മിനാരി (ലീ െഎസക് ചുങ്), ജൂദാസ് ആൻഡ് ദ് ബ്ലാക്ക് മെസ്സീയ (ഷാക്കാ കിങ്), നൊമാഡ്‍ലാൻഡ് (ക്ലോയി ഷാവോ), സൗണ്ട് ഓഫ് മെറ്റൽ (ഡാരിയസ് മാഡർ), ദ് ട്രയൽ ഓഫ് ഷിക്കാഗോ സെവൻ (ആരോൺ സോർകിൻ), പ്രോമിസിങ് യങ് വുമൻ (എമറാൾഡ് ഫെനൽ). 

∙ മികച്ച സംവിധാനം (ചിത്രത്തിന്റെ പേര് ബ്രാക്കറ്റിൽ): തോമസ് വിന്റർബെർഗ് (അനദർ റൗണ്ട്), ‍ഡേവിഡ് ഫിഞ്ചർ (മാൻക്), ലീ െഎസക് ചുങ് (മിനാരി), ക്ലോയ് ഷാവോ (നൊമാഡ്‍ലാൻഡ്), എമറാൾഡ് ഫെനൽ (പ്രോമിസിങ് യങ് വുമൻ). 

∙ മികച്ച നടൻ: റിസ് അഹമ്മദ് (സൗണ്ട് ഓഫ് മെറ്റൽ), ചാഡ്‌വിക് ബോസ്മാൻ (മാ റെയ്നിസ് ബ്ലാക്ക് ബോട്ടം), ആന്റണി ഹോപ്കിൻസ് (ദ് ഫാദർ), ഗാരി ഓൾഡ്മാൻ (മാൻക്), സ്റ്റീവൻ യാങ് (മിനാരി).

∙ മികച്ച നടി‌: വയോള ഡേവിഡ് (മാ റെയ്നിസ് ബ്ലാക്ക് ബോട്ടം), ആൻഡ്ര ഡേ (ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ), വനേസ കിർബി (പീസസ് ഓഫ് എ വുമൻ), ഫ്രാൻസെസ് മക്ഡോർമൻഡ് (നൊമാഡ്‍ലാൻഡ്), കാരി മുളളിഗൻ (പ്രോമിസിങ് യങ് വുമൻ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com